തപാല്‍ ബാലറ്റിലെ ക്രമക്കേട്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തപാല്‍ ബാലറ്റിലെ ക്രമക്കേടുകളില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തുനല്‍കി. 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വികലാംഗര്‍, കൊവിഡ് രോഗികള്‍ എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയ തപാല്‍ ബാലറ്റ് വിതരണത്തിലും വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് തിരിച്ചു വാങ്ങി എആര്‍ഒയുടെ അടുത്ത് എത്തിക്കുന്നതിലും ഗുരുതരമായ ക്രമക്കേട് നടക്കുന്നു. ബാലറ്റിനായി അപേക്ഷ നല്‍കിയ നിരവധി പേര്‍ക്ക് ബാലറ്റ് ലഭിച്ചിട്ടില്ല. അപേക്ഷ സ്വീകരിച്ച ബിഎല്‍ഒമാര്‍ റവന്യു അധികാരികളാണ് വോട്ട് നിഷേധിച്ചതെന്ന വിശദീകരണമാണ് നല്‍കുന്നത്. ഇടത് അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ക്ക് മാത്രം ചുമതല നല്‍കിയ റവന്യു ഇലക്ഷന്‍ വിഭാഗത്തിലാണ് തിരിമറികള്‍ നടന്നിരിക്കുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ശാരീരിക അവശതകളാല്‍ പോളിംഗ് ബൂത്തിലെത്താന്‍ കഴിയാത്ത നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ വോട്ട് നിഷേധിച്ചിരിക്കുന്നത്. തപാല്‍ വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് ശേഖരിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഒട്ടും സുതാര്യമല്ലാത്ത രീതിയിലാണ്. ഇതിനായി ചുമതല നല്‍കിയ ഉദ്യോഗസ്ഥ സംഘം വീടുകള്‍ സന്ദര്‍ശിക്കുന്ന വിവരം യുഡിഎഫ് പ്രതിനിധികളെ അറിയിക്കാതെയും നിശ്ചിത സമയത്ത് വരാതെയും വലിയ അനിശ്ചിതത്വവും പക്ഷപാതവുമാണു കാണിക്കുന്നത്.
ബാലറ്റുകളില്‍ എന്ത് കൃത്രിമവും നടത്താവുന്ന രീതിയില്‍ സഞ്ചികളിലും മറ്റുമാണ് ഇവ ശേഖരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ ഇത്തരത്തില്‍ ശേഖരിച്ച ബാലറ്റുകളില്‍ വ്യാപകമായി കൃത്രിമം നടന്നിരുന്നു. രേഖപ്പെടുത്തിയ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുന്ന തീരെ സുതാര്യമല്ലാത്ത രീതിയിലാണ് ഇത് കൈകാര്യം ചെയ്യുന്നത്. അപേക്ഷ നല്‍കിയിട്ടും ബലറ്റ് നിഷേധിക്കപ്പെട്ടവര്‍ക്ക് അടിയന്തരമായി ബാലറ്റ് അനുവദിക്കാനും കമ്മീഷന്‍ നടപടികള്‍ സ്വീകരിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here