മലപ്പുറത്ത് യുവാവ് മരിച്ചത് വാഹനം ഇടിച്ച്; വാനും ഡ്രൈവറും കസ്റ്റഡിയിൽ

മലപ്പുറം പെരുമ്പടപ്പിലെ പാതയോരത്ത് അബോധാവസ്ഥയിൽ കണ്ട യുവാവ് മരിച്ചത് വാഹനം ഇടിച്ച്. കരളിലും ശ്വാസകോശത്തിലും വാരിയെല്ല് തുളഞ്ഞു കയറിയായിരുന്നു അമൽ എന്ന യുവാവ് മരിച്ചത്. അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. യുവാവിനെ ഇടിച്ച ഗുഡ്സ് വാനും ഡ്രൈവറും പൊലീസ് കസ്റ്റഡിയിലായി.
ശനിയാഴ്ചയാണ് അമലിനെ വഴിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. മുക്കാൽ മണിക്കൂറോളം അബോധാവസ്ഥയിൽ റോഡിൽ കിടന്ന അമലിനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിയപ്പോഴേക്കും അമൽ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അമലിന്റെ കരളിലും ശ്വാസകോശത്തിലും വാരിയെല്ല് തുളഞ്ഞു കയറിയതായി കണ്ടെത്തി. ഇതാണ് മരണത്തിന് കാരണമായത്.
സി.സി.ടി.വികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൊടുപുഴ കല്ലൂർ കൂടിയകത്ത് ആന്റോയാണ് പൊലീസ് കസ്റ്റഡിയിലായത്. പുലർച്ചെ പ്രഭാതസവാരിക്കിറങ്ങിയ അമലിനെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. ആന്റോയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
Story Highlights: Accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here