മെയ് 2നു ശേഷം പൊലീസ് വെടിവെപ്പ് നടക്കും; വിവാദ പ്രസ്താവനക്ക് പിന്നാലെ ബിജെപി നേതാവിന് നോട്ടീസ്

പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. ബംഗാളിലെ ബിർഭം ജില്ലാ പ്രസിഡൻ്റ് ധ്രുവ് സാഹയ്ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സാഹ നടത്തിയ വിവാദ പരാമർശത്തെ തുടർന്നാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്. പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നവർ മെയ് 2നു ശേഷം പൊലീസ് വെടിവെപ്പ് നേരിടേണ്ടി വരുമെന്നായിരുന്നു സാഹയുടെ വിവാദ പരാമർശം. 24 മണിക്കൂറിനുള്ളിൽ മറുപടി നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
“മെയ് 2ന്, പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിലെത്തും. നമ്മുടെ രാജ്യത്തെ ഒറ്റിക്കൊടുത്തവർക്ക്, പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയവർക്ക് മെയ് 2നു ശേഷം പൊലീസ് വെടിവെപ്പ് നേരിടേണ്ടിവരും.”- ഇങ്ങനെയായിരുന്നു സാഹയുടെ പരാമർശം.
അതേസമയം, പശ്ചിമ ബംഗാൾ നാളെ മൂന്നാം ഘട്ടത്തിൽ ബൂത്തിലെത്തും. 31 നിയമസഭാമണ്ഡലങ്ങളിലെ സമ്മതിദായകരാണ് നാളെ വിധി എഴുതുക. സംഘർഷ സാധ്യത നിലനില്ക്കുന്ന പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടക്കുന്ന എല്ലാ ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിച്ചു. അതേസമയം നാലും അഞ്ചും ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ബിജെപിയും തൃണമൂൽ കോൺഗ്രസ്സും പ്രചാരണം ശക്തമാക്കി. രാഹുൽ ഗാന്ധി പ്രചാരണം നടത്തുന്ന വിഷയത്തിൽ ഉടലെടുത്ത ഭിന്നത സംയുക്ത മോർച്ചയിൽ പരിഹാരമാകാതെ തുടരുകയാണ്.
Story Highlights: Poll Body Issues Notice To Bengal BJP Leader Over His “Encounter” Remark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here