സെൻസർ ബോർഡ് തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്സിഎടി പിരിച്ചുവിട്ടു

സെൻസർ ബോർഡ് തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ അധികാരമുള്ള എഫ്സിഎടി (ഫിലിം സർട്ടിഫിക്കേഷൻ അപ്പലേറ്റ് ട്രിബ്യൂണൽ) പിരിച്ചുവിട്ടു. ഇതോടെ സെൻസർ ബോർഡ് തീരുമാനങ്ങളെ ചോദ്യം ചെയ്യാൻ അണിയറ പ്രവർത്തകർക്ക് നേരിട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. കേന്ദ്രനിയമ മന്ത്രാലയമാണ് തീരുമാനം എടുത്തിരിക്കുന്നത്.
സെൻസർ ബോർഡിൻ്റെ തീരുമാനത്തിൽ എതിർപ്പുള്ള ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ പരാതികൾ സമർപ്പിക്കാനും പരിഹാരം കാണാനും വേണ്ടി 1983-ലാണ് എഫ്സിഎടി രൂപീകരിച്ചത്. സെൻസർ ബോർഡിന്റെ തീരുമാനങ്ങളെ എഫ്സിഎടിയിൽ ചലച്ചിത്ര പ്രവർത്തകർക്ക് ചോദ്യം ചെയ്യാമായിരുന്നു. ചലച്ചിത്ര പ്രവർത്തകരുടെ ഹർജിയിന്മേൽ തീരുമാനമെടുക്കാൻ എഫ്സിഎടിക്ക് അവകാശവും ഉണ്ടായിരുന്നു.
2017ൽ അലങ്ക്രിത ശ്രീവാസ്തവ സംവിധാനം ചെയ്ത ‘ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ’യുമായി ബന്ധപ്പെട്ട് എഫ്സിഎടി ശ്രദ്ധേയമായ നിലപാടെടുത്തിരുന്നു. ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡ് തയ്യാറായിരുന്നില്ല. എന്നാൽ, ചില എഡിറ്റുകൾ വരുത്തി ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ എഫ്സിഎടി ആവശ്യപ്പെട്ടു. ഖുഷൻ നന്ദിയുടെ സംവിധാനത്തിൽ നവാസുദ്ദീൻ സിദ്ദീഖി കേന്ദ്രകഥാപാത്രമായ ‘ബാബുമോശയ് ബന്ദൂക്ബാസ്’ എന്ന ചിത്രവും എഫ്സിഎടിയുടെ ഇടപെടൽ കൊണ്ടാണ് റിലീസായത്. എട്ട് കട്ടുകളാണ് എഫ്സിഎടി പറഞ്ഞെതെങ്കിലും സെൻസർ ബോർഡ് 48 കട്ടുകൾ നിർദ്ദേശിച്ചു. ‘എ’ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു നൽകിയത്.
എഫ്സിഎടിയെ പിരിച്ചുവിട്ടതിനെ നിരവധി ചലച്ചിത്ര പ്രവർത്തകർ അപലപിച്ചു. ഹൻസൽ മേത്ത, അനുരാഗ് കശ്യപ്, വിശാൽ ഭരദ്വാജ്, റിച്ച ഛദ്ദ തുടങ്ങിയവർ കേന്ദ്രത്തെ വിമർശിച്ചു.
Story Highlights: Film Certification Appellate Tribunal abolished
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here