പൊതുപരീക്ഷകൾക്കായി തയാറെടുക്കുന്ന വിദ്യാർത്ഥികളെ ചേർത്തുനിർത്തിയും, രക്ഷിതാക്കളെ ഉപദേശിച്ചും പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച
രാജ്യത്ത് പൊതുപരീക്ഷകൾക്കായി തയാറെടുക്കുന്ന വിദ്യാർത്ഥികളെ ചേർത്തുനിർത്തിയും, രക്ഷിതാക്കളെ ഉപദേശിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച. പരീക്ഷ ഹാളിന് പുറത്ത് സമ്മർദ്ദം ഉപേക്ഷിക്കണമെന്നും, ചോദ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി കുട്ടികളെ ഉപദേശിച്ചു. ഓർമശക്തിയുടെ കൂർമതയ്ക്കായി നാല് വിജയമന്ത്രങ്ങളും നരേന്ദ്രമോദി ചൊല്ലിക്കൊടുത്തു.
കൊവിഡ് സാഹചര്യത്തിൽ നേരിട്ട് ആശയവിനിമയം നടത്താൻ കഴിയാത്തതിലെ ദുഃഖം പങ്കുവച്ചുക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പരീക്ഷ പേ ചർച്ചയ്ക്ക് തുടക്കമിട്ടത്. പരീക്ഷകൾ ചവിട്ടുപടികൾ മാത്രമാണ്. എത്തേണ്ട ഇടമല്ല. മാർക്കുകളല്ല ഭാവി തീരുമാനിക്കുന്നത്. സ്വയം വിലയിരുത്താനുള്ള അവസരമാണ് പരീക്ഷകൾ. ബുദ്ധിമുട്ടുള്ള ചോദ്യം ആദ്യം അഭിമുഖീകരിക്കണമെന്നും പ്രധാനമന്ത്രി വിദ്യാർഥികളോട് പറഞ്ഞു. ഓർമശക്തിയുടെ കൂർമതയ്ക്ക് പഠനവിഷയത്തിൽ മുഴുകുക, ഉൾക്കൊള്ളുക, അതുമായി കൂട്ടുകൂടുക, ദൃശ്യവത്ക്കരിക്കുക എന്നീ നാല് വിജയമന്ത്രങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദി ഉപദേശിച്ചു.
കുട്ടികളിൽ സമ്മർദ്ദം ചെലുത്തരുതെന്നും, നേരത്തെ ഉണർന്ന് പഠിക്കണമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും രക്ഷിതാക്കളോടായി പ്രധാനമന്ത്രി പറഞ്ഞു. ലിംഗസമത്വം രക്ഷിതാക്കളിൽ നിന്നാണ് പഠിക്കേണ്ടത്. ഭക്ഷണം പാകം ചെയ്യാനും, ശരിയായ ഭക്ഷണം കഴിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്നും രക്ഷിതാക്കളെ ഉപദേശിച്ചു. വിദ്യാർത്ഥികൾക്ക് എല്ലാ ആശംസകളും നേർന്നുക്കൊണ്ടാണ് ഒരു മണിക്കൂർ 35 മിനുട്ട് നീണ്ട പരീക്ഷ പേ ചർച്ച പ്രധാനമന്ത്രി അവസാനിപ്പിച്ചത്.
Story Highlights: narendra modi, pm pariksha pe charcha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here