മൻസൂർ വധക്കേസ്; കേസിൽ പ്രതി ചേർക്കപ്പെട്ട പലരും സംഭവവുമായി ബന്ധമില്ലാത്തവരെന്ന് സിപിഐഎം

പാനൂരിലെ മൻസൂർ വധക്കേസിൽ വിശദീകരണവുമായി സിപിഐഎം. കേസിൽ പ്രതി ചേർക്കപ്പെട്ട പലരും സംഭവവുമായി ബന്ധമില്ലാത്തവരാണ്. മൻസൂർ വധക്കേസ് പ്രതി രതീഷ് കൂലോത്തിൻ്റെ മരണം ആത്മഹത്യയാണെന്നും സിഐപിഎം പറഞ്ഞു. രതീഷിനെ കൂട്ടുപ്രതികൾ മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചു.
മുസ്സീം ലീഗ് പ്രവർത്തകനായ മൻസൂറിൻ്റെ കൊലപാതകത്തിന് പിന്നാലെ പാനൂർ മേഖലയിൽ എൽഡിഎഫ് നടത്തിയ സമാധാന സന്ദേശ യാത്രയിലാണ് സിപിഐഎം നിലപാട് വ്യക്തമാക്കിയത്. വോട്ടെടുപ്പിന് ശേഷം എൽഡിഎഫ് പ്രവർത്തകനായ ഷിനോസിനെ ലീഗ് പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നും അതിന് ശേഷമാണ് സംഘർഷമുണ്ടായതെന്നും എംവി ജയരാജൻ പറഞ്ഞു.
ലീഗ് പ്രവർത്തകർ നൽകിയ മൊഴി പ്രകാരമാണ് പ്രതിപട്ടിക തയ്യാറാക്കിയത്. മരിച്ച നിലയിൽ കണ്ടെത്തിയ ചെയ്ത രണ്ടാം പ്രതി രതീഷിന് കേസുമായി ബന്ധമില്ല. പ്രതി ചേർത്തതിൽ മനംനൊന്ത് രതീഷ് ആത്മഹത്യ ചെയ്‌തതാണെന്നും ജയരാജൻ പറഞ്ഞു. രതീഷിന്റെ അമ്മ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. സംഘർഷമുണ്ടായ കടവത്തൂർ, മുക്കിൽപീടിക, പെരിങ്ങത്തൂർ എന്നിവിടങ്ങളിലാണ് എൽഡിഎഫ് സമാധാന സന്ദേശ യാത്ര സംഘടിപ്പിച്ചത്.
എന്നാൽ രതീഷിന്റെ മരണം കൊലപാതകം തന്നെയെന്നാണ് കെ സുധാകരൻ്റെ ആരോപണം. ഒരു നേതാവിനെ കുറിച്ച് പ്രകോപനപരമായി രതീഷ് സംസാരിച്ചതിനാൽ ഒപ്പമുണ്ടായിരുന്നവർ രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് ആരോപണം. മൻസൂർ വധക്കേസിൽ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കണ്ണൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
Story Highlights: mansoor murder case cpim response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here