‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു’; സഹായിക്കാൻ തയ്യാറെന്ന് ചൈന

കൊവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായവാഗ്ദാനം. ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് വാങ് വെൻബിനാണ് വാഗ്ദാനംഅറിയിച്ചത്. ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്തമാണെന്നും ഇവ സജ്ജമാക്കാൻ ചൈന തയ്യാറാണെന്നുമാണ് അദ്ദേഹം അറിയിച്ചത്.
“മാനവരാശിയുടെ പൊതുശത്രുവാണ് കൊവിഡ് മഹാമാരി. ഇതിനെതിരെ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണം. ഇന്ത്യയിലെ കൊവിഡ് സാഹചര്യം അതിസങ്കീർണമാണ്. നിലവിൽ അവിടെ പകർച്ചവ്യാധി തടയുന്നതിനും വൈദ്യസഹായങ്ങൾക്കും താൽക്കാലിക ക്ഷാമമുണ്ട്. പകർച്ചവ്യാധി നിയന്ത്രിക്കാൻ ഇന്ത്യക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്.”- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,14,835 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2,104 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. കൊവിഡ് അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ 67,468 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 568 പേർ മരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ഇതുവരെ 1,59,30,965 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,34,54,880 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,84657 പേർ ഇതുവരെ മരിച്ചു. ഇരുപത്തിരണ്ട് ലക്ഷത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
കൊവിഡ് പ്രതിസന്ധിയിൽ സുപ്രിം കോടതി സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് നടപടി. ഓക്‌സിജൻ, വാക്‌സിനേഷൻ, അവശ്യമരുന്നുകളുടെ ലഭ്യത, ലോക്ക് ഡൗൺ എന്നിവയിൽ ദേശീയ നയം വ്യക്തമാക്കാനാണ് നിർദേശം. പ്രതിസന്ധി നേരിടാനുള്ള കേന്ദ്ര സർക്കാരിന്റെ തയാറെടുപ്പുകൾ അറിയിക്കണം.
Story highlights: We’re ready to provide outbreak-control help to India says china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here