കൊടകര കുഴൽപ്പണക്കേസ്; ഏഴ് പ്രതികൾ റിമാൻഡിൽ
കൊടകര കുഴൽപ്പണ കേസിൽ ഏഴ് പ്രതികൾ റിമാൻഡിൽ. പ്രതികൾക്ക് അന്തർസംസ്ഥാന മാഫിയാ ബന്ധമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിലെ രാഷ്ട്രീയ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങൾ റിമാൻഡ് റിപ്പോർട്ടിലില്ല. അതേസമയം പരാതിക്കാരനായ ഷംജീറിൽ നിന്നും അന്വേഷണസംഘം വീണ്ടും മൊഴി രേഖപ്പെടുത്തി.
നാലാം പ്രതിയും ബിജെപി പ്രവർത്തകനുമായ ദീപക്ക് ഉൾപ്പെടെ ഏഴ് പേരെയാണ് ഇരിങ്ങാലക്കുട കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. കേസിൽ അലി എന്നയാളടക്കം മൂന്ന് പേരെകൂടി പിടികൂടാനുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇവർക്കായി അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ മൂന്നിന് മാരകായുധങ്ങളുമായെത്തിയ പ്രതികൾ കൊടകരയിൽ വച്ച് കാർ ആക്രമിച്ച് 25 ലക്ഷം കവർന്നുവെന്നാണ് കേസ്. പ്രതികളിൽ അഞ്ച് പേർ നേരത്തെ സമാന കേസുകളിൽ പ്രതികളായവരാണ്. പ്രതികൾക്ക് അന്തർസംസ്ഥാന മാഫിയാ ബന്ധമുണ്ടെന്നും റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പണത്തിന്റെ ഉറവിടം, ആർക്ക് നൽകാനാണ് കൊണ്ടുപോയത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. 25 ലക്ഷത്തേക്കാൾ കൂടുതൽ തുക കവർന്നിട്ടുണ്ടെന്ന സൂചനയും റിമാൻഡ് റിപ്പോർട്ട് നൽകുന്നു. കേസിലെ രാഷ്ട്രീയ ബന്ധത്തെ കുറിച്ച് ഒരു സൂചനയും റിപ്പോർട്ടിലില്ല. അതേസമയം തട്ടിയെടുത്ത പണം ഏത് പാർട്ടിയുടേതാണെന്ന് പൊലീസിന് കൃത്യമായ വിവരമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേസുമായി ബന്ധപ്പെട്ട് ഡിജിപി നൽകിയ റിപ്പോർട്ടിൽ വ്യക്തതയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
അതേസമയം, പരാതിക്കാരനായ ജംഷീറിൽ നിന്നും അന്വേഷണസംഘം വീണ്ടും മൊഴി രേഖപ്പെടുത്തി. നഷ്ടപ്പെട്ട തുക സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Story highlights: Kodakara black money case; Seven accused remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here