ട്രെയിനില്‍ യുവതിയെ ആക്രമിച്ച് മോഷണം നടത്തിയ സംഭവം; പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
എറണാകുളം മുളന്തുരുത്തിക്ക് സമീപം ട്രെയിനില്‍ യുവതിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവം നടന്ന ട്രെയിനിലെ കംപാര്‍ട്ട്‌മെന്റ് ശാസ്ത്രീയ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ യാര്‍ഡിലേക്ക് കൊണ്ടുവന്നിരുന്നു. യുവതി ഇരുന്ന കംപാര്‍ട്ട്‌മെന്റില്‍ പ്രതി ബാബുക്കുട്ടന്‍ എങ്ങനെ കയറി, ആക്രമണം നടത്തിയ രീതി തുടങ്ങിയവ നേരിട്ട് മനസിലാക്കാനാണ് ഇവിടെയെത്തിച്ചതെന്ന് റെയില്‍വേ എസ്പി എസ്.രാജേന്ദ്രന്‍ പറഞ്ഞു.
ഏപ്രില്‍ 28നാണ് ചെങ്ങന്നൂരിലേയ്ക്ക് പോകാന്‍ ട്രെയിനില്‍ കയറിയ മുളന്തുരുത്തി സ്വദേശിനിയായ യുവതി കവര്‍ച്ചയ്ക്ക് ഇരയായത്. സ്‌ക്രൂഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണവും ആഭരണങ്ങളും ഊരിവാങ്ങി. തുടര്‍ന്ന് കയ്യേറ്റം ചെയ്ത് വലിച്ച് കൊണ്ടുപോകുന്നതിനിടെ കതക് തുറന്ന് രക്ഷപെടാന്‍ ശ്രമിച്ച യുവതി അദ്ഭുതകരമായാണ് മരണത്തില്‍ നിന്നു രക്ഷപെട്ടത്. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചതിനിടെ പത്തനംതിട്ടയില്‍ നിന്ന് ബാബുക്കുട്ടന്‍ പിടിയിലായി. യുവതിയില്‍ നിന്ന് പിടിച്ചുപറിച്ച സ്വര്‍ണ്ണാഭരണങ്ങളും ബാഗും കണ്ടെത്താനുണ്ട്.
Story Highlights: woman attacked in train
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here