നരേന്ദ്ര മോദി അടിയന്തര യോഗം ചേര്‍ന്നാണ് കവി സച്ചിദാനന്ദന്റെ അക്കൗണ്ട് പൂട്ടിച്ചത്; പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർച്ചെ തന്നെ വിളിച്ചുകൂട്ടിയ അടിയന്തര യോഗം ചേര്‍ന്നാണ് അക്കൗണ്ട് പൂട്ടിച്ചത്.വാട്സാപ്പിൽ പോരാളി ഷാജി അയച്ചു കൊടുത്ത ഒരു കാപ്സൂള്‍ സച്ചിതാനന്ദന്റെ കയ്യിലുണ്ട്.അത് അദ്ദേഹം എഫ്.ബിയില്‍ പോസ്റ്റ് ചെയ്താല്‍ അതോടെ കേന്ദ്രസര്‍ക്കാര്‍ വീഴും, അതിനു മുൻപ് എന്തെങ്കിലും ചെയ്തേ പറ്റൂ”എന്നും പരിഹാസരൂപേണെ സന്ദിപ് വാര്യര്‍ ഫേസ്ബുക്കിൽ കുറിച്ചു. മോദിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലാണ് ഫേസ്ബുക്ക് നടപടിയെടുത്തതെന്ന് സച്ചിദാനന്ദന്‍ പ്രതികരിച്ചിരുന്നു.
സന്ദീപ് ജി. വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്
മിനിഞ്ഞാന്ന് പുലര്‍ച്ചെ മൂന്നര മണിക്ക് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം നടന്നു. പങ്കെടുത്തവര്‍ ആഭ്യന്തര മന്ത്രി അമിത് ഷാ , പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ ഒപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പുലര്‍ച്ചെ പ്രധാനമന്ത്രി വിളിച്ച അടിയന്തര സ്വഭാവത്തിലുള്ള യോഗമായിരുന്നതിനാല്‍ എല്ലാവരുടെയും മുഖത്ത് ആകാംക്ഷയും സമ്മര്‍ദ്ദവും ദൃശ്യമായിരുന്നു.
‘ഡോവല്‍ സാബ്, താങ്കള്‍ തന്നെ വിശദീകരിക്കൂ ” പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. തന്റെ കസേരയില്‍ നിന്ന് എണീറ്റ ഡോവല്‍ പ്രൊജക്ടറിന് അടുത്തേക്ക് നടന്നു . പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു തുടങ്ങി. ” അല്‍പ്പ നേരം മുൻപ് മൊസാദില്‍ നിന്നും കിട്ടിയ സോളിഡ് ഇന്‍ഫര്‍മേഷനാണ്. മോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ പോകുന്ന ഒരു വലിയ നീക്കം നടക്കുന്നു. അപാരമായ ധിക്ഷണാ വൈഭവവും കോടിക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണയുമുള്ള ഒരാളാണ് അതിന് പിറകില്‍. അയാളുടെ നീക്കം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്താണ് സംഭവിക്കുക എന്ന് പറയാന്‍ കഴിയില്ല “
അമിത് ഷാ ചാടിയെണീറ്റ് ചോദിച്ചു. “താങ്കള്‍ ടെന്‍ഷനടിപ്പിക്കാതെ ആരാണയാള്‍ എന്നു പറയൂ. എന്താണ് പദ്ധതി എന്നും അതെങ്ങനെ തടയാം എന്നും പറയൂ”. ഡോവല്‍ പ്രൊജക്ടര്‍ ലൈറ്റില്‍ നിന്ന് മാറി നിന്നു പറഞ്ഞു ” മോദി സര്‍ക്കാരിനെ വീഴ്ത്താന്‍ പോന്ന ജന പിന്തുണയും അപാരമായ ബുദ്ധിശക്തിയുമുള്ള അയാളാണ് ദാ ഈ സ്ക്രീനില്‍, ദാ കാണ് “. സ്ക്രീനില്‍ കവി സച്ചിതാനന്ദന്റെ വലിയ ഫോട്ടോ ( ധ്യാനം ധേയം നരസിംഹം ബിജിഎം).
ഡോവല്‍ തുടര്‍ന്നു ” വാട്സ് ആപ്പില്‍ പോരാളി ഷാജി അയച്ചു കൊടുത്ത ഒരു കാപ്സൂള്‍ സച്ചിതാനന്ദന്റെ കയ്യിലുണ്ട്. അത് അദ്ദേഹം എഫ്.ബിയില്‍ പോസ്റ്റ് ചെയ്താല്‍ അതോടെ കേന്ദ്രസര്‍ക്കാര്‍ വീഴും, അതിനു മുൻപ് എന്തെങ്കിലും ചെയ്തേ പറ്റൂ”. ഒരല്‍പ്പം ചിന്തയിലാണ്ട മോദി ജി ഫോണെടുത്തു. സുക്കറിനെ വിളിച്ചു. ചര്‍ച്ചയില്‍ സച്ചിതാനന്ദന്റെ ഫേസ്ബുക്ക് പേജ് ഒരു ദിവസത്തേക്ക് ബ്ലോക്ക് ചെയ്യാന്‍ തീരുമാനമായി.
അങ്ങനെ ബിജെപിയും കേന്ദ്ര സര്‍ക്കാരും അഭിമുഖീകരിച്ച വലിയൊരു പ്രതിസന്ധി ഒഴിവായി.
അപ്പോഴാണ് സച്ചിതാനന്ദന്‍ മൂത്രശങ്കയുണ്ടായി സ്വപ്നത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റത്. രാവിലെ നോക്കുമ്പോ സംഗതി സത്യാണ്. നേര് നേരത്തെ അറിയിക്കുന്ന പത്രത്തിലും വന്നിട്ടുണ്ട്.
https://www.facebook.com/Sandeepvarierbjp/posts/5485520151489706
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here