കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമം; രോഗികളെ മാറ്റി

കാസർഗോഡ് കിംസ് സൺറൈസ് ആശുപത്രിയിൽ ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് കൊവിഡ് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഉച്ചയോടെ നിലവിലുള്ള ഓക്‌സിജൻ തീരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് എട്ട് കൊവിഡ് രോഗികളെ മാറ്റിയത്.
ഓക്‌സിജൻ ലഭ്യമാക്കാനായി നടപടി എടുത്തെങ്കിലും വൈകിയാലുണ്ടാകുന്ന അപടകം ഒഴിവാക്കാനാണ് രോഗികളെ മാറ്റിയതെന്നാണ് അധികൃതരുടെ പ്രതികരണം. ഓക്‌സിജൻ പ്ലാന്റുകൾ ഇല്ലാത്ത കാസർഗോഡ് ജില്ലയിലേക്ക് കണ്ണൂരിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ് ഓക്‌സിജൻ എത്തിക്കുന്നത്. മംഗലാപുരത്ത് കൊവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ മറ്റിടങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് സംസ്ഥാനത്ത് നിയന്ത്രണമുണ്ട്.
ഓക്‌സിജൻ തീരുമെന്ന് രാവിലെ തന്നെ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഉച്ചയ്ക്ക് മുൻപ് ഓക്‌സിജൻ സിലിണ്ടറുകൾ എത്തുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വൈകിയതിനെ തുടർന്നാണ് രോഗികളെ മാറ്റിയതെന്ന് അധികൃതർ വിശദീകരിക്കുന്നു. അതേസമയം രോഗികളെ മാറ്റാനുള്ള പെട്ടന്നുണ്ടായ തീരുമാനം പ്രായോഗികമായിരുന്നില്ലെന്നും കൊവിഡ് ഗുരുതരമായവരും ഇക്കൂട്ടത്തിൽ ഉണ്ടെന്നും രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെട്ടിട്ടുണ്ട്.
Story Highlights: kasargod sunrise hospital, oxygen surplus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here