മാടമ്പ് കുഞ്ഞുകുട്ടന് സാംസ്കാരിക തലസ്ഥാനത്തിൻ്റെ യാത്രാമൊഴി; സംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു
അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്റെ സംസ്കാരം സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ വേലൂർ കിരാലൂരിലെ വീട്ടിൽ നടന്നു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മാടമ്പ് വിട പറഞ്ഞത്. അർബുദ രോഗത്തിനും ചികിത്സയിലായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി തൃശൂർ ആർഡിഒ കൃപകുമാർ റീത്ത് സമർപ്പിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് വേണ്ടി കുന്നംകുളം താലൂക്ക് തഹസിൽദാർ ബെന്നി മാത്യുവും ജില്ലാ കലക്ടർ എസ് ഷാനവാസിന് വേണ്ടി തൃശൂർ തഹസിൽദാർ സുധീറും റീത്ത് സമർപ്പിച്ചു.
മാടമ്പ് കുഞ്ഞുകുട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി 1941 ലാണ്, തൃശൂർ ജില്ലയിലെ കിരാലൂർ എന്ന ഗ്രാമത്തിൽ ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അധ്യാപകൻ, നടൻ എന്നീ നിലകളിൽ പ്രശസ്തനായി.
ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000 ൽ ഇദ്ദേഹത്തിന് മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരവും നേടിയിട്ടുണ്ട്.
Story Highlights: Madampu Kunjukuttan Funeral with all state honors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here