കുണ്ടറയില്‍ നടന്ന ബോംബാക്രമണ നാടകക്കേസില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും

നിയമസഭ തെരഞ്ഞെടുപ്പ് ദിവസം കൊല്ലം കുണ്ടറയില്‍ വച്ച് ഇഎംസിസി ഡയറക്ടര്‍ സ്വന്തം വാഹനം കത്തിച്ച കേസില്‍ ദല്ലാള്‍ നന്ദകുമാറിനെ ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ വിവാദ ഇടനിലക്കാരന് പങ്കുണ്ടോയെന്ന് വ്യക്തവരുത്താന്‍ വേണ്ടിയാണ് വിളിച്ചു വരുത്തുന്നത്.
ഏപ്രില്‍ ആറിന് പുലര്‍ച്ചെ കുണ്ടറ കുരീപ്പളളിയില്‍ വച്ചാണ് ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവര്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞെന്നായിരുന്നു ഷിജുവിന്റെ പരാതി. എന്നാല്‍ സ്വന്തം വാഹനം കത്തിക്കാന്‍ പെട്രോളുമായി വന്ന കുണ്ടറയിലെ സ്ഥാനാര്‍ത്ഥി കൂടിയായ ഇഎംസിസി ഡയറക്ടറെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്‌തെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.
അന്വേഷണത്തില്‍ ഷിജു വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരമാണ് വാഹനം കത്തിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ഇയാളെയും കൂട്ടാളി ശ്രീകാന്തിനെയും ക്വട്ടേഷന്‍ സംഘാംഗമായ വിനു കുമാറിനെയും പിടികൂടി. റിമാന്‍ഡിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു.
ഇതിന് പിന്നാലെയാണ് ദല്ലാള്‍ നന്ദകുമാറിനോട് ഹാജരാകാന്‍ ഫോണിലൂടെ ആവശ്യപ്പെട്ടത്. കേരളത്തിന് പുറത്താണുള്ളതെന്നും തിരിച്ചെത്തിയാല്‍ ഉടന്‍ ഹാജരാകാമെന്നും മറുപടി നല്‍കിയതായി അന്വേഷണ സംഘം അറിയിച്ചു. ഷിജുവിനു കുണ്ടറയില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കിയ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാക്കളില്‍ നിന്നും മൊഴിയെടുക്കും. ഷിജു വര്‍ഗീസിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതി തള്ളിയിരുന്നു.
Story Highlights: emcc, shiju varghese
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here