മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയ സംഭവം; സുപ്രിംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി
നൂറോളം മൃതദേഹങ്ങള്‍ ഗംഗാനദിയില്‍ ഒഴുകിനടന്ന സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. സഞ്ജീവ് മല്‍ഹോത്രയാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളെന്ന് സംശയിക്കുന്നു. കൃത്യമായ പോസ്റ്റ്‌മോര്‍ട്ടം നടത്തിയില്ലെന്നും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
Read Also : ഭീമ കൊറേഗാവ് കേസ്; ഗൗതം നവലഖയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
അതേസമയം സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടു. കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടിസ് അയച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ഇതുവരെ നൂറോളം മൃതദേഹങ്ങളാണ് ഗംഗാ നദിയില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത് ഇരുസംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു.
Story Highlights: covid 19, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here