രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുവെന്ന് ആരോഗ്യ മന്ത്രാലയം; രോഗമുക്തി നിരക്ക് 83.83 % ആയി ഉയർന്നു

രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് രോഗമുക്തി നിരക്ക് 83.83 % ആയി ഉയർന്നു. പോസിറ്റിവിറ്റി നിരക്ക് 20 % ൽ താഴെയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. ഡല്‍ഹി, ഛത്തീസ്‌ഗഢ്, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ രോഗവ്യാപനം കുറഞ്ഞതാണ് ടിപിആറിലെ കുറവിന് കാരണെമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ കര്‍ണാടകയിലാണ്. 5,98,625 പേരാണ് കർണാടകയിൽ രോഗബാധിതരായി ചികിൽസയിലുള്ളത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. മൂന്നാമത് കേരളമാണ്. 11 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലേറെ രോഗികളാണ് ചികിൽസയിലുള്ളത്. എട്ടിടങ്ങളില്‍ രോഗികളുടെ എണ്ണം അരലക്ഷത്തിലേറെയാണ്. തമിഴ്നാട്ടിലെ രോഗവ്യാപനത്തില്‍ ആശങ്കയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞു.
ഏപ്രില്‍ 22ന് ശേഷം പ്രതിദിന കേസുകളില്‍ ഏറ്റവും താഴ്ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. പ്രതിദിന രോഗബാധയേക്കാള്‍ കൂടുതല്‍ രോഗമുക്തി രേഖപ്പെടുത്തിയതും ആശ്വാസമായി. 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3,53,299 പേര്‍ രോഗമുക്തി നേടി. 3,890 പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണം 2,66,207 ആയി ഉയര്‍ന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 36,73,802 ആയി കുറഞ്ഞു. 19.26 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേർന്നിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളിൽ പരിശോധന കൂട്ടണമെന്നും രോഗ വ്യാപനം തീവ്രമായ സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർ ശനമാക്കണ മെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
Story Highlights: Covid national TPR rate decreasing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here