പ്രതിപക്ഷ നേതൃസ്ഥാനം; രമേശ് ചെന്നിത്തല തുടരുമോയെന്നതില്‍ ഹൈക്കമാന്‍റ് തീരുമാനമെടുക്കും
പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തുടരുമോയെന്നതില്‍ ഹൈക്കമാന്‍റ് തീരുമാനമെടുക്കും. ഹൈക്കമാന്‍റ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാന്‍റിന് വിട്ടത്. സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന് ഒരുവിഭാഗം നേതാക്കള്‍ നിലപാട് സ്വീകരിച്ചപ്പോള്‍ ചെന്നിത്തലയെ പിന്തുണക്കാനാണ് എ ഗ്രൂപ്പിലെ ധാരണ.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് അഭിപ്രായം സ്വരൂപിക്കുന്നതിന് ഹൈക്കമാന്‍റ് പ്രതിനിധികളായ മല്ലികാർജുൻ ഗാർഖേയും വൈത്തിലിംഗവും സംസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എംഎല്‍എമാരെക്കൂടാതെ എംപിമാരും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും കേന്ദ്രപ്രതിനിധികള്‍ ഒറ്റക്കൊറ്റക്ക് ചർച്ച നടത്തി. സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന് നേതാക്കളില്‍ പലരും വ്യക്തിഗത കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല. മന്ത്രിസഭയില്‍ പുതുമുഖങ്ങളെ പരീക്ഷിക്കുന്ന സമീപനം കോണ്‍ഗ്രസ്സ് മാതൃകയാക്കണം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഫലം മുതല്‍ നിരവധി തിരിച്ചടികള്‍ പാർട്ടിക്കുണ്ടായി. തിരുത്തലുകള്‍ക്ക് തയ്യാറാകാത്തതാണ് തുടർച്ചയായ തിരിച്ചടികള്‍ക്ക് കാരണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ചെന്നിത്തലക്ക് പുറമെ വി.ഡി സതീശന്‍റെയും തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെയും പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നിട്ടുണ്ട്. നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യം ഉണ്ടാകാത്ത സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാന്‍റിന് വിട്ടത്.
അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്ത് രമേശ് ചെന്നിത്തല തന്നെ തുടരട്ടെയെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. സമ്മർദ്ദം ചെലുത്തി രമേശിനെ പുറത്താക്കേണ്ടതില്ലെന്ന് ഗ്രൂപ്പ് യോഗത്തില്‍ നേതാക്കള്‍ നിലപാടെടുത്തു. പരസ്പര ധാരണയില്‍ മതി നേതൃമാറ്റങ്ങളെന്നതാണ് ഗ്രൂപ്പുകളുടെ നിലപാട്. അതേസമയം, രമേശ് ചെന്നിത്തല തുടരുന്നതില്‍ ഐ ഗ്രൂപ്പില്‍ ഭിന്നത ശക്തമാണ്. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കെ.സി വേണുഗോപാലിനെയും കെ.സുധാകരനെയും അനുകൂലിക്കുന്നവരാണ് പ്രധാനമായും ചെന്നിത്തലക്കെതിരെ രംഗത്തുളളത്. വലിയ പരാജയം ഉണ്ടായിട്ടും ഗ്രൂപ്പുകളുടെ നിലപാട് തന്നെ ഹൈക്കമാന്‍റ് അംഗീകരിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.
Story Highlights: high command to decide on opposition leadership
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here