500ലേറെ പേരെ പങ്കെടുപ്പിച്ച് സത്യപ്രതിജ്ഞ; ഹർജി ഇന്ന് പരിഗണിക്കും

ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കെ 500ലേറെ പേരെ പങ്കെടുപ്പിച്ചുള്ള രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ചികിത്സാ നീതി സംഘടനാ ജനറൽ സെക്രട്ടറി ഡോ. കെജെ പ്രിൻസാണ് ഹർജി നൽകിയത്. ലോക്ക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിട്ടിക്കും നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നതിൽ കോടതി സ്വമേധയാ ഇടപെടണമെന്നാവശ്യപ്പെട്ടുള്ള പരാതികളും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിലുണ്ട്. അഭിഭാഷകനായ അനിൽ തോമസ്, ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ, ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ എന്നിവരാണ് ചീഫ് ജസ്റ്റിസിന് പരാതി നൽകിയിട്ടുള്ളത്. ഈ പരാതികളും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും.
സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പൊതുസമൂഹത്തിൽ നിന്നടക്കം വലിയ എതിർപ്പുകളാണ് ഉയർന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികൾ പോലും എതിർക്കുന്നവരിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം, സത്യപ്രതിജ്ഞ ഭരണഘടനാപരമായ ബാധ്യതയാണെന്നാണ് ഇടതുമുന്നണിയുടെ വാദം.
രണ്ടാം പിണറായി സർക്കാരിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങളാണ്. ആർ.ബിന്ദു, വീണ ജോർജ് എന്നീ രണ്ട് വനിതകൾ മന്ത്രി സ്ഥാനങ്ങളിൽ ഉണ്ടാകും. എംവി ഗോവിന്ദൻ, കെ രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, സജി ചെറിയാൻ, വി.എൻ വാസവൻ, വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, പി. രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവരുൾപ്പെട്ട പട്ടികയ്ക്കാണ് സിപിഐഎം രൂപം നൽകിയിരിക്കുന്നത്.
Story Highlights: petition against ldf government sworning will be considered today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here