കൊവിഷീൽഡ് വാക്സിന് കൊവാക്സിനേക്കാൾ ഫലപ്രാപ്തി: ഐസിഎംആർ

സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്സിന് ഭാരത് ബയോടെക്കിൻ്റെ കൊവാക്സിനെക്കാൾ ഫലപ്രാപ്തിയുണ്ടെന്ന് ഐസിഎംആർ. അതുകൊണ്ടാണ് കൊവിഷീൽഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുത്തതിനു ശേഷം രണ്ടാമത്തെ ഡോസ് എടുക്കാനുള്ള ഇടവേള മൂന്ന് മാസം വരെ നീട്ടിയത്.
ഇടവേള നീട്ടിയത് ആദ്യ ഡോസിൻ്റെ ശക്തി വർധിക്കാനും കൂടുതൽ രോഗപ്രതിരോധ ശേഷി കൈവരിക്കാനും സഹായകമാകും. മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം അടുത്ത ഡോസ് എടുക്കുന്നത് മികച്ച ഫലം നൽകും. എന്നാൽ, കൊവാക്സിൻ്റെ കാര്യം നേരെ തിരിച്ചാണ്. ആദ്യ ഡോസ് കൊണ്ട് മാത്രം മികച്ച ഫലം ലഭിക്കില്ല. ഉടൻ തന്നെ രണ്ടാമത്തെ വാക്സിൻ എടുത്താലേ പൂർണ പ്രതിരോധ ശേഷി ലഭിക്കൂ എന്നും ഐസിഎംആർ തലവൻ ഡോ ബൽറാം ഭാർഗവ പറയുന്നു.
കൊവിഷീൽഡ് ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. കൊവിഡ് മുക്തരായവർക്ക് ആറുമാസത്തിന് ശേഷം വാക്‌സിൻ നൽകിയാൽ മതിയെന്നും വിദഗ്ധർ പറയുന്നു. ഇത് രണ്ടാം തവണയാണ് കൊവിഷീൽഡിന്റെ ഡോസുകളുടെ ഇടവേള കൂട്ടുന്നത്.
അതേസമയം, സംസ്ഥാനത്ത് കൊവിഷീൽഡ് വാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ച് 84 ദിവസം പൂർത്തിയായവർക്ക് മാത്രമേ നാളെ മുതൽ രണ്ടാമത്തെ ഡോസ് അനുവദിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ഇതനുസരിച്ച് 12 മുതൽ 16 ആഴ്ചകൾക്കുള്ളിൽ കൊവിഷീൽഡ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുത്താൽ മതിയാകും.
Story Highlights: covishield vaccine is more effective than covaxin: ICMR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here