മമത ഭവാനിപുരിൽ മത്സരിക്കും; സൊവാന്‍ ദേവ് രാജി വയ്ക്കുമെന്ന് സൂചന
നന്ദിഗ്രാമിലെ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വീണ്ടും മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്നും മമത മത്സരിക്കും. ഭവാനിപുരിലെ നിലവിലെ എം.എല്‍.എ സൊവാന്‍ ദേവ് രാജി വയ്ക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രിയായി തുടരാൻ മമത ബാനർജി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ആറുമാസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിൽ അംഗമാകുകയും വേണം. ആറ് മാസത്തിനുള്ളിൽ എം.എൽ.എ അല്ലാത്ത മന്ത്രി രാജിവയ്ക്കണമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 164 പറയുന്നു.
നേരത്തെ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ വിശ്വസ്തന് സുവേന്ദു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. എന്നാല്‍ 1,700 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. തുടര്‍ന്ന് വോട്ടിംഗ് മെഷിനില്‍ ക്രമക്കേട് കാട്ടി മമതാ ബാനര്‍ജി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്കി.
മമത പരാജയപ്പെട്ടുവെങ്കിലും മികച്ച വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. 294 സീറ്റുകളില്‍ 214 എണ്ണം തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. 76 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here