മുംബൈ ബാർജ് അപകടം; മരിച്ചത് അഞ്ച് മലയാളികൾ

മുംബൈയിലെ ബാർജ് അപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചതായി സ്ഥിരീകരിച്ചു. വയനാട് സ്വദേശി സുധീഷ്, തൃശൂർ സ്വദേശി അർജുൻ, കൊല്ലം സ്വദേശി ആന്റണി എഡ്വിൻ, വയനാട് സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം സ്വദേശി സസിൻ ഇസ്മായിൽ എന്നിവരാണ് മരിച്ചത്. ബാർജിൽ ഉണ്ടായിരുന്ന 60 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
ബാർജിലുണ്ടായിരുന്ന 10 പേരെയും, വരപ്രദ എന്ന ടഗ് ബോട്ടിലെ 11 പേരെയും ഇനിയും കണ്ടെത്താനുണ്ട്. മുങ്ങിയ ബാർജിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താനും ശ്രമം ആരംഭിച്ചു. അപകടത്തിൽ മരിച്ചവരുടെയും കാണാതായവരുടെ യും കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപയും അടിയന്തിര ധനസഹായമായി ഓഎൻജിസി പ്രഖ്യാപിച്ചു. ഇനിയും കണ്ടെത്താനുള്ളവർക്ക് വേണ്ടിയുള്ള നാവികസേനയുടെ തെരച്ചിൽ അഞ്ചാം ദിവസം പിന്നിട്ടു. നാവിക സേനയുടെ അഞ്ചു കപ്പലുകളും, P8ഐ നിരീക്ഷണ വിമാനവും, ഹെലികോപ്റ്ററുകളും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
ബാർജിന്റ ക്യാപ്റ്റൻ രാകേഷ് ഭല്ലവിനെതിരെ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. മുംബൈ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയിലെ യെല്ലോഗേറ്റ് പൊലീസ് സ്റ്റേഷനിൽ ആണ് എഞ്ചിനീയറുടെ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ ക്യാപ്റ്റനെ ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ചുഴലി കാറ്റ് മുന്നറിയിപ്പ് അവഗണിച്ചെന്നും, ബാർജിലെ രക്ഷാബോട്ടുകൾ ഭൂരിഭാഗവും ഉപയോഗശൂന്യമായിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു.
Story Highlights: Mumbai barge accident; Five Keralites died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here