ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ബിജെപി സർക്കാരിനുമെതിരെ നടക്കുന്നത് നുണപ്രചാരണം: എപി അബ്ദുല്ലക്കുട്ടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ബിജെപി സർക്കാരിനുമെതിരെ നടക്കുന്നത് നുണപ്രചാരണമെന്ന് ബിജെപി നേതാവ് എപി അബ്ദുല്ലക്കുട്ടി. ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ് എന്ന് അബ്ദുല്ലക്കുട്ടി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയാതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് – കോൺഗ്രസ്സ് – ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദ്വീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ് എന്നും അദ്ദേഹം കുറിച്ചു.
എപി അബ്ദുല്ലക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര ബിജെപി സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണ്. ഇതിന്റെ പിന്നിൽ ലക്ഷദ്വീപിൽ കിണഞ്ഞ് ശ്രമിമിച്ചിട്ടും രാഷ്ട്രീയ ഇടം കിട്ടാതെ നിരാശരായ കമ്മ്യൂണിസ്റ്റ്, മുസ്ലിം ലീഗ് ജിഹാദി ഗ്രൂപ്പുകളാണ്. കഥയറിയാതെ കേരളത്തിലെ ചില മുഖ്യധാര മാധ്യമങ്ങളും ഈ പ്രചരണം ഏറ്റെടുത്തത് ഒട്ടും ശരിയായില്ല.
പുതിയ അഡ്മിനിസ്റ്റേറ്റർ പ്രഫുൽ പട്ടേൽ ഗുജറാത്തുകാരനാണ് എന്നാണ് ഇവരുടെ പ്രചരണം. അത് എങ്ങിനെയാണ് കുറ്റമാകുന്നത്? മുമ്പ് കോൺഗ്രസ്സിന്റെ കാലത്ത് IAS , IPS ഉദ്യോഗസ്ഥരായിരുന്നു ഭരണാധികാരികളായി നിയമിച്ചുകൊണ്ടിരുന്നത്. മോദിജി, അതിന് ഒരു മാറ്റം വരുത്തി. ബ്യൂറോക്രാറ്റുകൾക്ക് പകരം ബഹുജന നേതാവ്. അതാണ് പ്രഫുൽ പട്ടേൽ. സ്ഥലം MPക്കും, ദ്വീപ് അടക്കിഭരിച്ച ചില കരാർ ലോബിക്കും , അഴിമതിക്കാർക്കും ഈ അഡ്മിനിസ്ട്രേറ്ററെ തീരെ ദഹിച്ചിട്ടില്ല. അദ്ദേഹം അവിടെ ചാർജെടുത്ത് ഒരാഴ്ചക്കുളിൽ “ക്ലീൻ ലക്ഷദ്വീപ് ” പദ്ധതി നടപ്പിലാക്കി. കുട്ടികളും , സ്ത്രീകളും, മുതിർന്നവരും, പങ്കെടുത്ത ആ പദ്ധതി വൻ വിജയമായിരുന്നു. മാലിന്യ കൂമ്പരങ്ങളെല്ലാം കത്തിചാമ്പലായി. ഈ ഒരൊറ്റ പരിപാടി കൊണ്ട് ദ്വീപ് വാസികളുടെ മനം കവർന്ന നേതാവാണ് പ്രഫുൽ പട്ടേൽ.
100 % മുസ്ലിംങ്ങൾ ഉള്ള ദ്വീപിൽ പട്ടേൽജി മദ്യം കൊണ്ടുവന്നു എന്നാണ് ഇവരുടെ വാദം. ഇത് പച്ചകള്ളമാണ്. ബങ്കാരം ദ്വീപിൽ ടൂറിസ്റ്റുകൾക്ക് മദ്യം നൽകാം എന്ന് തീരുമാനിച്ചത് pm സയ്ദ് സാഹിബിന്റെ കോൺഗ്രസ്സ് ഭരണകാലത്താണ്. മാംസം നിരോധിച്ചു. എന്നതാണ് മറ്റൊന്ന്. അത് ശരിയാണ്. സ്കൂൾ കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ മാസം വേണ്ട എന്ന് തീരുമാനിച്ചു. വിദ്യാഭ്യാസ രംഗത്ത് ഉള്ള വിദഗധരുടെ അഭിപ്രായം മാനിച്ചാണ് ഇത് ചെയ്തത്. ബീഫ് മാത്രമല്ലല്ലോ മാംസാഹാരം. ചിക്കനും, മട്ടനും, പെടുമല്ലോ?
പിന്നെ ഗുണ്ടാ നിയമം നടപ്പിലാക്കി എന്നാണ് ആരോപണം. അതും ശരിയാണ്. പാർലിമെന്റ് അംഗത്തിന്റെ ആഹ്വാനം കേട്ട് കുറച്ചാളുകൾ ഗുജറാത്തുകാരൻ ഗോബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച് സെക്രട്ടറിയേറ്റ് ആക്രമിച്ചു. കലക്ടറെ ഘെരാവോ ചെയ്തു. അവരെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി റിമാന്റ് ചെയ്തു. ഇതിനൊക്കെ അഡ്മിനിസ്ട്രേറ്ററെ ഭീകരനായി ചിത്രീകരിക്കുന്നതിൽ എന്തർത്ഥം! മറ്റൊരു സംഗതി ബിൽഡിംങ്ങ് റൂൾസ്, ലാന്റ് അക്വസേഷൻ നടപടികളിൽ നിയമ നിർമ്മാണം നടത്താൻ പോകുന്നു എന്നാണ്. ഇതിൽ അല്പം യുക്തിയും, സത്യവും ഉണ്ട്. ഈ കാര്യത്തിൽ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇങ്ങനെ ദ്വീപു ജനതയുടെ അഭിപ്രായം ആരായുന്നത് ചരിത്രത്തിൽ ആദ്യമായാണ്.
മോദിയുടെ സ്വപ്നത്തിലെ ഒരു ലക്ഷദ്വീപ് ഉണ്ട്. അത് ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്സ്റ്റിനേഷൻ ആക്കി മാറ്റുക എന്നതാണ്. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കും. സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരും. കവരത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതി കൂട്ടേണ്ടിവരും. ലക്ഷദ്വീപിലെ മനോഹര കാഴ്ച ബീച്ചുകളാണ്. അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു. മത്സ്യതൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതൊക്കെയാണ് യാഥാർത്ഥ്യം. ഇത് ദ്വീപ് വാസികൾക്ക് നല്ലത് പോലെ അറിയാം. ദ്വീപിനെതിരെ കേരളത്തിലിരുന്ന് കാര്യമറിയതെ പ്രസ്താവനകൾ ഇറക്കുന്ന കമ്മ്യൂണിസ്റ്റ് – കോൺഗ്രസ്സ് – ലീഗ് നേതാക്കളുടെ സമീപനം ശാന്തിയും, സമാധാനത്തോടെ ജീവിക്കുന്ന ദ്വീപ് വാസികളെ ആശങ്കയിലാക്കി മുതലെടുപ്പിനാണ്.
ദ്വീപിലെ ജനങ്ങൾ എന്നും ദേശീയധാരയിൽ ഇഴുകി ഉയർന്ന് ജീവിച്ച നല്ല ഭാരതീയരാണ്. നിങ്ങളുടെ കുത്തിതിരിപ്പ് രാഷ്ട്രീയം ഇവിടെ വിലപ്പോകില്ല. ഇന്ന് ദീപിലെ ബി ജെ പി പ്രവർത്തകർരുടെ യോഗം വെർച്വലായി ചേർന്നു. പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയും പ്രഭാരി എന്ന നിലയിൽ ഞാനും പങ്കെടുത്തു. അസത്യ പ്രചരണത്തെ അപലപിച്ചു.
Story Highlights: Ap Abdullakutty facebook post about lakshadweep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here