കൊവിഡ് നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി മധുര സ്വദേശികൾ വിമാനത്തിൽ വിവാഹിതരായി

‘വിവാഹം സ്വർഗത്തിൽ’ എന്ന പ്രതീക്ഷയിൽ ഞായറാഴ്ച ആകാശത്തിൽ ഒരു വൻ വിവാഹം അരങ്ങേറി.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളും വിവാഹങ്ങൾക്കും മറ്റ് ചടങ്ങുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും കാറ്റിൽ പറത്തി മധുരയിൽ ഒരു വിവാഹം അരങ്ങേറിതാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
എന്നാൽ ആ സാഹചര്യത്തിലാണ്, മധുരയിൽ എല്ലാ നിയന്ത്രണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഒരു ആകാശ കല്യാണം അരങ്ങേറിയത്. ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് മധുര അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ‘വിവാഹ വിമാനം’ പുറപ്പെട്ടത്. മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് മുകളിലൂടെ വിമാനം സഞ്ചരിക്കുമ്പോൾ ദമ്പതികൾ വരണമാല്യം ചാർത്തി. ഈ ആകാശ കല്യാണത്തിൻറെ ഫോട്ടോകളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. യാതൊരു വിധ കൊവിഡ് പ്രോട്ടോക്കോളും പാലിക്കാതെയാണ് വിവാഹം നടന്നത്. ആരും തന്നെ ശരിയായി മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് ഫോട്ടോകളിലും വീഡിയോകളിലും നിന്നും വ്യക്തമാണ്.
മധുര സ്വദേശികളായ രാകേഷും ദക്ഷിണയുമാണ് ആകാശത്ത് വിവാഹിതരായത്. തങ്ങളുടെ എല്ലാ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിവാഹം നടത്തണമെന്ന വരന്റെയും വധുവിന്റെയും ആഗ്രഹമാണ് ആകാശ കല്യാണത്തിലേക്ക് നയിച്ചത്. അതിനായി ഒരു വിമാനം തന്നെ ഇവർ ബുക്ക് ചെയ്യുകയായിരുന്നു. മധുരൈ-ബംഗളൂരു വിമാനത്തിലെ മുഴുവൻ സീറ്റും ഇരുവരും ചേർന്ന് ബുക്ക് ചെയ്തു. 161 ബന്ധുക്കൾ വിമാനത്തിൽ കയറി.
ഇതിനെതിരെ പ്രതികരിച്ചുക്കൊണ്ട് നിരവധി പേർ രംഗത്തുവന്നു. കൊവിഡ് രണ്ടാം തരംഗത്തിന്റെ സമയത്ത് ഇത്രയും വലിയ ഒത്തുചേരലിന്റെ ആവശ്യമില്ലെന്ന് കുറച്ചുപേർ അഭിപ്രായപ്പെട്ടു.
വിചിത്രമായ ഈ നിയമ ലംഘനത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് പോലീസ് സൂപ്രണ്ട് സുജിത് കുമാർ പറഞ്ഞു.
ചാർട്ടർ ഫ്ലൈറ്റ് സർവീസിനായി സ്വകാര്യ എയർലൈൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും എയർപോർട്ട് അധികൃതർ ഇത് അംഗീകരിച്ചതായും എയർപോർട്ട് ഡയറക്ടർ എസ്. സെന്തിൽ വളവൻ പറഞ്ഞു.
വിമാനത്താവളത്തിലെ അധികാരികൾക്ക് ആകാശ വിവാഹത്തെക്കുറിച്ച് അറിവില്ലായിരുന്നു. കൊവിഡ് മുൻകരുതൽ മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണ് നടന്നതെന്നും, തിങ്കളാഴ്ചയ്ക്കകം വിശദീകരണം നൽകാൻ എയർലൈൻ സർവീസിനോട് നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉചിതമായ നടപടി എടുക്കുമെന്നും കളക്ടർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here