ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ല; വിവരങ്ങൾ ചോർത്തി നൽകാൻ അനുവദിക്കില്ല; മുഖ്യമന്ത്രി

ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കാരെ ഒരുതരത്തിലും സർക്കാർ സംരക്ഷിക്കില്ല. ഫയലുകളിലെ വിവരങ്ങൾ ചോർത്തി നൽകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതീവ ദാരിദ്ര്യ നിർമാർജനം, സർക്കാർ സേവനങ്ങൾ സർക്കാർ ഓഫിസിൽ വരാതെ ചെയ്യുന്നത്, വീട്ടുപടിക്കൽ സേവനം നൽകൽ എന്നിവ സമയബന്ധിതമായി നടപ്പാക്കാൻ സെക്രട്ടറിമാർ മുൻകൈ എടുക്കണം. സേവന അവകാശ നിയമം പരിഗണിക്കും.
ഭരണ നിർവഹണത്തിൽ സുതാര്യത വരുത്തുന്നതിനാണിത്. കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി, സെമി ഹൈസ്പീഡ് റെയിൽവെ, മലയോര ഹൈവെ എന്നിവയ്‌ക്കെല്ലാം പ്രാധാന്യം നൽകി നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ;
ഒരാളുടെ കയ്യിൽ ഫയൽ എത്രകാലം വയ്ക്കാം എന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ ആലോചന വേണം.
തീരുമാനം സത്യസന്ധമായി കൈക്കൊളുമ്പോൾ അനാവശ്യമായ ഭയവും ആശങ്കയും ആർക്കും വേണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. എന്നാൽ അഴിമതി കാണിച്ചാൽ ഒരു സംരക്ഷണവും പ്രതീക്ഷിക്കേണ്ട.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here