കൊവിഡ് വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരണമെന്ന് വ്യാജപ്രചാരണം; ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് വാക്‌സിനെടുത്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന വ്യാജപ്രചാരണം സാമൂഹ്യമാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണമായി തെറ്റാണ്. ഇക്കാര്യം വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത്തരം പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമപരമായി സര്‍ക്കാര്‍ ശക്തമായി നേരിടും. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. മനുഷ്യരുടെ അതിജീവനം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇത്തരം പ്രചാരണം നടത്തുന്നവര്‍ നീതീകരിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മഹാമാരിയെ മറി കടക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് വാക്‌സിനേഷന്‍. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം കുറവാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഗുരുതരാവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വസ്തുതയാണ്. അതുകൊണ്ടുതന്നെ കുപ്രചാരണങ്ങള്‍ വിശ്വസിച്ച് ആരും വാക്‌സിന്‍ സ്വീകരിക്കാത്ത അവസ്ഥ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന് നൊബേല്‍ സമ്മാന ജേതാവ് ലൂക്ക് മൊണ്ടെയ്‌നർ പറഞ്ഞെന്ന രീതിയിലായിരുന്നു വാര്‍ത്ത. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്തെത്തി.
Story Highlights: Fake news about Covid vaccination- Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here