ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി

ലക്ഷദ്വീപിൽ സമ്പൂർണ ലോക്ക്ഡൗൺ നീട്ടി. ഒരാഴ്ച്ചത്തേക്ക് കൂടിയാണ് ലോക്ക്ഡൗൺ നീട്ടിയത്. കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ലക്ഷദ്വീപിൽ നിലവിൽ ഏഴായിരത്തിലേറെ പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ അശ്രദ്ധയാണ് കൊവിഡ് വ്യാപനത്തിന് കാരണമെന്നാണ് ആരോപണം.
ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെ വിവിധ നടപടികളിലൂടെ ദ്വീപിന് പുറത്ത് നിന്നുള്ളവരെ ക്വാറന്റീൻ കൂടാതെ ദ്വീപിൽ പ്രവേശിപ്പിക്കുകയും കൊവിഡ് വ്യാപനത്തിന് കാരണമായ എന്നുമാണ് ആക്ഷേപം. കൊവിഡ് വ്യാപനത്തിന് പുറമെ ബീഫ് നിരോധനമടക്കമുള്ള നിയമങ്ങൾ കൊണ്ടുവരികയും ദ്വീപിലെ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ദ്വീപിൽ ഗോവധനിരോധനം ഏർപ്പെടുത്തുക പോലുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഇതിനെതിരെ ദ്വീപ് നിവാസികളുടെ പ്രതിഷേധം രൂക്ഷമാവുകയാണ്. ഇന്ന് ദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളം പ്രമേയം പാസാക്കി.
പുതിയ ഭരണപരിഷ്കാരങ്ങള്‍ക്കെതിരെ സമർപ്പിച്ച ഹര്‍ജിയില്‍ ഇടപെടാത്ത ഹൈക്കോടതി നടപടിയും ചർച്ചയാവുകയാണ് . കരട് നിയമങ്ങളില്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ പരാതിക്കാരന് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാം. കരട് നിയമത്തില്‍ എതിര്‍പ്പറിയിക്കാന്‍ മതിയായ സമയം ലഭിച്ചില്ലെന്ന ഹര്‍ജി കോടതി തീര്‍പ്പാക്കി.
Story Highlights: lakshadweep lockdown extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here