മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യമത്സരം ; ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത് മലയാളി ട്രാന്‍സ് വനിത

“അവഗണിച്ചവർപോലും ഇന്ന് എന്റെ നേട്ടത്തിൽ അഭിമാനംകൊള്ളുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു’, മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന മലയാളി ട്രാൻസ് വനിത ശ്രുതി സിത്താരയുടെ വാക്കുകൾ. ജൂൺ 12 ന് ലണ്ടൻ കേന്ദ്രീകരിച്ച് വെർച്വലായി നടക്കുന്ന സൗന്ദര്യമത്സരത്തിൽ മാറ്റുരയ്‌ക്കാൻ തയ്യാറെടുക്കുകയാണ് ശ്രുതി സിത്താര.
“മിസ് ട്രാൻസ് ഗ്ലോബൽ ഇന്ത്യ കിരീടം നേടുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ വളരെയധികം സന്തോഷവതിയാണ്. ഇത് പ്രൈഡ് മാസമായതിനാൽ, ഇത് എന്റെ കമ്മ്യൂണിറ്റിക്കും ഒരു നേട്ടമാണ്. ഇത് ഒരു വലിയ അവസരമാണ്, എന്റെ രാജ്യത്തെയും എന്റെ കമ്മ്യൂണിറ്റിയെയും ആഗോള വേദിയിൽ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, ”ശ്രുതി പറയുന്നു.
ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി മിസ് ട്രാൻസ് ഗ്ലോബൽ കഴിഞ്ഞവർഷമാണ് മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യമത്സരം ആരംഭിച്ചത്. അന്ന് ഫിലിപ്പിൻകാരി മേളയായിരുന്നു വിജയി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തവണത്തെ മത്സരം വെർച്വലായി നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ട്രാൻസ് വനിതകളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ ശ്രുതി സിത്താരയ്ക്കൊപ്പം മത്സരിച്ചത്. ഒരുമാസം നീണ്ട മത്സരത്തിനൊടുവിലാണ് ശ്രുതി വിജയിയായത്. കോഴിക്കോട് സ്വദേശിനി സഞ്ജന ചന്ദ്രനോടായിരുന്നു ഒടുവിലത്തെ മത്സരം.
“ഞാൻ അന്ന് സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റിൽ ജോലി ചെയ്യുകയായിരുന്നു. ഞാൻ കരുതുന്നു, അത് കാരണമാണ്, എനിക്ക് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാഞ്ഞത്. എന്റെ തീരുമാനം എന്റെ കുടുംബവും മനസിലാക്കിയിരുന്നു, ”ശ്രുതി പറയുന്നു. സ്കൂളിലും കോളേജിലുടനീളം ശ്രുതി പല ഭീഷണികളും കഷ്ടതകളും നേരിട്ടു. “എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഒളിച്ചിരുന്നു. ഞാൻ കോളേജിൽ പോയപ്പോഴാണ് കമ്മ്യൂണിറ്റിയിൽ പെട്ട മറ്റുള്ളവരെ കണ്ടത്, ”ശ്രുതി വിശദികരിച്ചു.
ഒരു നടിയാകുക എന്നതാണ് ശ്രുതിയുടെ ആഗ്രഹം. മത്സരാർത്ഥി ഉടൻ തന്നെ ചില മലയാള സിനിമകളിൽ പ്രവർത്തിക്കാനുള്ള തയാറെടുപ്പിലാണ്. “എനിക്ക് ഒരു കഥാപാത്ര നടിയാകാനാണ് ആഗ്രഹം, റിയലിസ്റ്റിക് റോളുകൾ സ്ക്രീനിലൂടെ അവതരിപ്പിക്കണം” ശ്രുതി അറിയിച്ചു. പിന്നണി പ്രവർത്തകരായി ധാരാളം ട്രാന്സ്ജെന്ഡേഴ്സ് മലയാള സിനിമയിലുണ്ട്, എന്നാൽ സ്‌ക്രീനിൽ വളരെ കുറച്ചു പേരെ മാത്രമേ കാണാൻ കഴിയുന്നുള്ളു, അത് മാറുമെന്ന പ്രതീക്ഷയിലാണ് ശ്രുതി.
സാമൂഹികനീതിവകുപ്പിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ശ്രുതി സിത്താര, 2018ൽ ക്വീൻ ഓഫ് ദ്വയ സൗന്ദര്യമത്സരത്തിലെ വിജയിയായിരുന്നു. വിജയിയായിട്ടും നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി കളിയാക്കലുകൾ നേരിട്ടു. ഇതോടെ മോഡലിങ്ങിൽ സജീവമാകാൻ തീരുമാനിച്ചു. അധിക്ഷേപിച്ചവരെ അമ്പരപ്പിച്ച് മോഡലിങ്ങിലും അഭിനയത്തിലും സജീവമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here