ബ്യൂട്ടി പാർലർ വെടിവെയ്പ് ; ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ട നേതാവെന്ന് രവി പൂജാരി
കൊച്ചി ബ്യൂട്ടി പാർലർ വെടിവെയ്പ് കേസിൽ ക്വട്ടേഷൻ നൽകിയത് പെരുമ്പാവൂരിലെ ഗുണ്ടാ നേതാവാണെന്ന് രവി പൂജാരി. ഇയാളെ ഉടൻ കസ്റ്റഡിയിൽ എടുക്കും. കാസർഗോഡ് സ്വദേശി ജിയ, മൈസൂർ സ്വദേശി ഗുലാം എന്നിവർ വഴിയാണ് ഇടപാടുകൾ നടത്തിയതെന്ന് രവി പൂജാരി വെളിപ്പെടുത്തി. രവി പൂജാരിയെ ഫോണിൽ വിളിച്ചു ക്വട്ടേഷൻ കൈമാറിയത് ഗുലാം ആണ്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണിൽ വിളിച്ചെന്നും രവി പൂജാരി വ്യക്തമാക്കി. വാട്സ്ആപ് കാൾ വഴി ആയിരുന്നു ഫോൺ വിളിച്ചത്.
അതേസമയം , രവി പൂജാരിയുടെ മൊഴി പൂർണമായി വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കേരളത്തിൽ നടന്ന ഗുണ്ട സംഘങ്ങളിലെ രണ്ട് പേരുടെ കൊലപാതകത്തിൽ രവി പൂജാരിക്ക് പങ്കുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കേരള പോലീസിൻ്റെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കൂടുതൽ കാര്യങ്ങളിൽ വ്യക്തത വരുത്താൻ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.
രവി പൂജാരിയെ ചോദ്യം ചെയ്യുന്ന സമയത്തു അഭിഭാഷകനെ ഒപ്പമിരുത്താൻ അനുവദിക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കുമെന്ന് പൂജാരിയുടെ അഭിഭാഷകൻ പറഞ്ഞു. അന്വേഷണ സംഘം പൂജാരിയുടെ ശബ്ദ സാമ്പിൾ ശേഖരിക്കാനും ഇന്ന് കോടതിയുടെ അനുമതി തേടും. ഭീഷണി കോളുകൾ വിളിച്ചത് രവി പൂജാരി തന്നെയാണോ എന്ന് ഉറപ്പിക്കേണ്ടതുണ്ട്.
Story Highlights: Beauty parlor shooting case – Ravi poojari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here