എസ്‌സി-എസ്ടി വിഭാഗത്തിന്റെ പെട്രോൾ പമ്പും ഗ്യാസ് ഏജൻസികളും തട്ടിയെടുക്കുന്നതിൽ കേന്ദ്രത്തിന്റെ ഇടപെടൽ; 24 ഇംപാക്ട്

സംസ്ഥാനത്തെ പട്ടികജാതി- പട്ടികവർഗക്കാരുടെ പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളും ബിനാമികൾ തട്ടിയെടുക്കുന്ന സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. ട്വന്റിഫോർ വാർത്താ പരമ്പരയെ തുടർന്നാണ് ഇടപെടൽ. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് ദേശീയ പട്ടികജാതി കമ്മിഷൻ നിർദേശം നൽകി. 15 ദിവസങ്ങൾക്കകം അന്വേഷിച്ച് നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കണം. അല്ലെങ്കിൽ സിവിൽ കോടതിയുടെ അധികാരമുപയോഗിച്ച് നടപടിയെടുക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.
സംസ്ഥാനത്ത് സാമൂഹികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കായി സംവരണത്തിലൂടെ അനുവദിച്ച പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളുമാണ് മറ്റു സമുദായക്കാർ തട്ടിയെടുത്തത്. സംസ്ഥാനത്തെ നൂറോളം പെട്രോൾ പമ്പുകളും ഗ്യാസ് ഏജൻസികളുമാണ് യഥാർത്ഥ ഉടമകൾക്ക് നഷ്ടപ്പെട്ടത്. ഇവരെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പമ്പുകളും ഗ്യാസ് ഏജൻസികളും അനുവദിച്ചത്. പൊതുവായി പമ്പുകൾ അനുവദിക്കുമ്പോൾ അതിൽ നിശ്ചയിച്ചിട്ടുള്ള സംവരണത്തിലൂടെയാണ് ഇവർക്ക് ഡീലർഷിപ്പ് നൽകുക.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് സ്ഥലം മാത്രം കണ്ടെത്തി നൽകിയാൽ മതി. പിന്നീട് അഞ്ചു പൈസ പോലും ചെലവില്ല. പമ്പിനുള്ള മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് ഓയിൽ കമ്പനികളാണ്. സാമ്പത്തികമായി പിന്നോക്കമായതിനാൽ പമ്പ് നടത്തിക്കൊണ്ടു പോകാനുള്ള ധനം ശേഖരിക്കാൻ പമ്പിന്റെ 25 ശതമാനം ഓഹരി പുറത്തുനൽകാമെന്ന് കേന്ദ്രം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതു മുതലെടുത്താണ് തട്ടിപ്പ് നടത്തുന്നത്.
Story Highlights: petrol pumb-gas agencies for sc/st, 24 impact
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here