കൊവിഷീല്‍ഡ്; രണ്ട് ഡോസുകള്‍ തമ്മില്‍ ഇടവേള കൂട്ടിയ നടപടി പുനഃപരിശോധിച്ചേക്കും
കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേളകള്‍ കൂട്ടിയ നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയം പുന:പരിശോധിക്കാന്‍ സാധ്യത. ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണ കാലയളവ് കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടിന്റെ ആരോഗ്യവിഭാഗത്തിന്റെ പഠനത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടുന്നത് കൊവിഡ് ബാധിക്കാന്‍ ഇടയാക്കിയേക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി ആവര്‍ത്തിച്ചു. ഇന്ത്യയില്‍ കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 12 മുതല്‍ 16 ആഴ്ച വരെ വര്ദ്ധിപ്പിച്ചിരുന്നു.
കൊവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കുന്ന പരിരക്ഷ വളരെക്കാലം നിലനില്‍ക്കുമെന്ന് അവകാശപ്പെടുന്ന അന്താരാഷ്ട്ര പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇടവേള വര്‍ധിപ്പിച്ചത്. എന്നാല്‍ വാക്സിന്‍ ആദ്യ ഡോസ് നല്‍കുന്ന സംരക്ഷണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കുറവായിരിക്കുമെന്ന് ഇംഗ്ലണ്ടില്‍ നടന്ന പഠനം കണ്ടെത്തി.
എം.ആര്‍.എന്‍.എ വാക്സിനുകളായ ഫൈസറിനും മൊഡേണയ്ക്കുമുള്ള അനുയോജ്യമായ ഇടവേള യഥാക്രമം മൂന്നാഴ്ചയും നാലാഴ്ചയുമാണ്. വാക്സിന്‍ ഇടവേള നീട്ടുന്നത് പുതിയ ഏതെങ്കിലും കൊവിഡ് വകഭേദങ്ങള്‍ പിടിപെടാന്‍ കാരണമാകുമെന്നും ഫൗചി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇടവേള വര്‍ധിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
Story Highlights: covishield, covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here