നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം

നടൻ സുകുമാരൻ ഓർമയായിട്ട് 24 വർഷം. വേറിട്ട അഭിനയവും ശക്തമായ സംഭാഷണശൈലിയും സുകുമാരനെ മലയാള ചലച്ചിത്ര വേദിയിൽ വ്യത്യസ്തനാക്കി. നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ, 1997 ജൂൺ പതിനാറിനാണ് വിടവാങ്ങിയത്.
ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ധിക്കാരിയെപ്പോലെ അരങ്ങിലേക്ക് കയറിവന്നൊരാൾ. പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ യുവതലമുറ നെഞ്ചിലേറ്റി ..ഭാഷയിലുള്ള കയ്യടക്കം മറ്റുള്ള നടൻമാരിൽ സുകുമാരനെ വ്യത്യസ്തനാക്കി. ചടുലമായ സംഭാഷണങ്ങളിലൂടെ സുകുമാരൻ കാണികളെ ഇളക്കിമറിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്ദരബിരുദം നേടിയ സുകുമാരന്റെ തുടക്കം കോളജ് അധ്യാപകനായാണ്. എംടിയുടെ നിർമാല്യത്തിൽ അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് സുകുമാരന്റെ സിനിമയിലെത്തിയത്. എന്നാൽ സുകുമാരന്റെ സ്ഥാനം സിനിമയിൽ ഉറപ്പിച്ചത് സുരാസു തിരക്കഥയെഴുതിയ ‘ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷമാണ്. വളർത്തുമൃഗങ്ങൾ ,വിൽക്കാനുണ്ട് സ്വപ്നങ്ങൾ ശാലിനി എന്റെ കൂട്ടുകാരി ഓഗസ്റ്റ് ഒന്ന് ,സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഇരുന്നൂറ്റി അൻപതോളം ചിത്രങ്ങളിൽ സുകുമാരൻ വേഷമിട്ടു.
കെ ജി ജോർജ് സംവിധാനം ചെയ്ത ഇരകൾ , മമ്മൂട്ടി നായകനായ പടയണി എന്നീ ചിത്രങ്ങളുടെ നിർമാതാവായി. തോപ്പിൽ ഭാസിയുടെ ഒളിവിലെ ഓർമകൾ ചലച്ചിത്രമാക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സുകുമാരൻ യാത്രയായത്.
Story Highlights: actor sukumaran 24th death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here