Advertisement

കെ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രി; സുധാകരനെതിരെ എ കെ ബാലന്‍

June 18, 2021
Google News 1 minute Read

കെ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യം സുധാകരന്റെ തന്നെ സുഹൃത്താണ് അറിയിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയെ ചവിട്ടി എന്നതടക്കമുള്ള സുധാകരന്റെ പ്രസ്താവനകള്‍ ഇല്ലാത്ത കാര്യങ്ങളാണെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍;
കെ സുധാകരന്റെ സുഹൃത്ത് ഒരു ദിവസം രാവിലെ എന്റെ വീട്ടിലെത്തി. എന്റെ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം ശ്രമിക്കുന്നുണ്ടെന്നും ശ്രദ്ധിക്കണമെന്നുമാണ് അയാള്‍ വെളിപ്പെടുത്തിയത്. ആ സമയം ഞാനും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്’. ഇക്കാര്യത്തില്‍ വരുന്നിടത്ത് വച്ച് കാണാമെന്ന് താന്‍ മറുപടി നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സുധാകരന് എതിരെ മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലുകളെ മുന്‍ മന്ത്രി എ കെ ബാലനും ശരിവച്ചു. സുധാകരന്‍ ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. അദ്ദേഹത്തിനെ അറിയാവുന്ന കോണ്‍ഗ്രസുകാരും അക്കാര്യം പറയുമെന്നും എ കെ ബാലന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിനെയും കെഎസ് യുവിനെയും വളര്‍ത്തിയത് താനാണെന്ന് സ്ഥാപിക്കാന്‍ സുധാകരന്‍ വീരകഥകള്‍ പറയുകയാണ്. യഥാര്‍ത്ഥത്തില്‍ കെഎസ് യുവിനെ തളര്‍ത്തിയത് സുധാകരനാണ്. ബിജെപി ഭരണത്തില്‍ വന്നാലും എല്‍ഡിഎഫ് വരരുതെന്നാണ് സുധാകരന്റെ നിലപാട്. പാര്‍ട്ടിക്കെതിരായ പരിഹാസത്തിന് ഒരുഘട്ടം കഴിഞ്ഞാല്‍ മറുപടി നല്‍കും. അതിന്റെ ആദ്യഘട്ടമാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം’. എ കെ ബാലന്‍ പറഞ്ഞു.

കെ സുധാകരന്‍ പിണറായി വിജയനെ ചവിട്ടിവീഴ്ത്തിയ സംഭവം അറിയില്ലെന്ന് മമ്പറം ദിവാകരനും പ്രതികരിച്ചു. പലവിഷയങ്ങളിലും സുധാകരനുമായി ഇപ്പോഴും അഭിപ്രായ വ്യത്യാസങ്ങളുണ്ട്. മിതത്വം പാലിക്കുകയാണെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു.

Story Highlights: k sudhakaran, AK balan, pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here