‘എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയം, ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ല’; എൽഡിഎഫ്

എംപി എന്ന നിലയിൽ പ്രിയങ്ക ഗാന്ധി പരാജയമാണെന്ന് എൽഡിഎഫ് .മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ല. പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമ്മാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. മുസ്ലിം ലീഗ് ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശിന്ദ്രൻ പറഞ്ഞു.
അതേസമയം മുസ്‌ലിം ലീഗിന്റെ നേതൃത്വത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി നൽകുന്ന വീടുകളുടെ നിർമാണത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാർമികത്വത്തിലാണ് നിർമ്മാണപ്രവൃത്തികൾ തുടങ്ങുക.ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. നിർമ്മാൺ കൺസ്ട്രക്ഷൻസ്, മലബാർ ടെക് കോൺട്രാക്ടേഴ്‌സ് എന്നിവർക്കാണ് നിർമാണ ചുമതല.
പദ്ധതി പ്രദേശം നിയമ നടപടികളെല്ലാം പൂർത്തീകരിച്ച് വീട് നിർമ്മാണത്തിന് സജ്ജമായതായി മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു.മേപ്പാടി പഞ്ചായത്തിൽ തൃക്കൈപ്പറ്റ വില്ലേജിൽ മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് സ്ഥലം ഏറ്റെടുത്തിരിക്കുന്നത്.
വിലയ്‌ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്. ഒരു കുടുംബത്തിന് എട്ടുസെന്റില്‍ 1000 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. 1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
Story Highlights : LDF Criticizes Wayanad MP Priyanka Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here