ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: സതാംപ്ടണിൽ കനത്ത മഴ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നടക്കുന്ന ഇംഗ്ലണ്ടിലെ സതാംപ്ടണിൽ കനത്ത മഴ. ഏതനും മണിക്കൂറുകളായി ഇവിടെ കനത്ത മഴയാണെന്നാണ് റിപ്പോർട്ട്. മത്സരം ഇന്ന് നടക്കാനിരിക്കെയാണ് ഭീഷണിയായി മഴ കനക്കുന്നത്. നേരത്തെ തന്നെ മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും റിസർവ് ദിനത്തിലും സതാംപ്ടണിൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് ഇന്നാണ് തുടക്കമാവുക. ഇന്ത്യൻ സമയം വൈകുന്നേരം 3.30 മുതലാണ് മത്സരം ആരംഭിക്കുന്നത്. സതാംപ്ടണിലുള്ള റോസ്ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു ഐസിസി ലോക കിരീടമെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡ് ഇറങ്ങുമ്പോൾ ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
ജൂൺ 23 റിസർവ് ഡേ ആയിരിക്കും. കളി സമനിലയിൽ പിരിഞ്ഞാൽ രണ്ട് ടീമിനേയും വിജയിയായി പ്രഖ്യാപിക്കും. ഫൈനലിൽ ജേതാക്കളാകുന്ന ടീമിനെ കാത്തിരിക്കുന്നത് 12 കോടിയോളം രൂപയാണ്. റണ്ണേഴ് അപ്പിന് 6 കോടിയോളം രൂപയും ലഭിക്കും. ഐസിസിയാണ് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
അതേസമയം, ഇന്ത്യൻ അന്തിമ ഇലവനിൽ മുഹമ്മദ് സിറാജിനു പകരം ഇശാന്ത് ശർമ്മ മൂന്നാം പേസറായി ടീമിലെത്തി. സിറാജിനെ കളിപ്പിക്കണമെന്ന് പല കോണിൽ നിന്നും അഭിപ്രായം ഉയർന്നെങ്കിലും ടീം മാനേജ്മെൻ്റ് അനുഭവസമ്പത്തിനു പ്രാധാന്യം നൽകുകയായിരുന്നു.
ടീമിൽ മറ്റ് സർപ്രൈസുകളില്ല. ജഡേജയും അശ്വിനും ടീമിലുണ്ട്. രോഹിത്, ഗിൽ, രഹാനെ, പൂജാര, പന്ത്, ബുംറ എന്നിവരൊക്കെ കളിക്കും.
Story Highlights: wtc final heavy rain in southampton