മുഖ്യമന്ത്രിയും സുധാകരനും പരസ്പരം സംരക്ഷിക്കുന്നു; മുഖ്യമന്ത്രിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്‍
കണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കെപിസിസി പ്രസിഡന്റ് തന്നെ ഗോപിയോട് അതാവശ്യപ്പെടണമെന്നും മുരളീധരന്‍ പറഞ്ഞു. വെളിപ്പെടുത്തലില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ വലിയമ്പലം ബസാര്‍ സംഭവത്തില്‍ എഫ്‌ഐആര്‍ ഇടണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പോലീസിനോട് ആവശ്യപ്പെടണം. അതല്ല, വാര്‍ത്താസമ്മേളനത്തില്‍ മസാല ചേര്‍ക്കാനാണോ ഗോപിയെ ഇറക്കിയതെന്ന് സുധാകരന്‍ പറയട്ടെയെന്നും മുരളീധരന്‍ വ്യക്തമാക്കി.
‘മുഖ്യമന്ത്രിയും സുധാകരനും ഇന്നലെയും ഇന്നുമായി നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ ആസൂത്രിതമായ ശ്രമമാണ്. കേരളത്തിലെ സര്‍ക്കാര്‍ അങ്ങേയറ്റം പ്രതിരോധത്തില്‍നില്‍ക്കുന്ന സാഹചര്യമാണിത്. മരംമുറിക്കല്‍ വിവാദം, കൊവിഡ് പ്രതിരോധത്തിലുള്ള വീഴ്ചകള്‍, സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെ പ്രതിരോധത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ അതില്‍നിന്ന് രക്ഷപെടുത്താനും ചര്‍ച്ചകള്‍ വഴിതിരിച്ച് വിടാനുള്ളതുമായ ആസൂത്രിത ശ്രമമാണ് നടക്കുന്നത്. കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ ഭാഗമാണിത്.
മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും അടിസ്ഥാനപരമായി ക്രിമിനലുകള്‍ ആണെന്ന് വിളിച്ചു പറയുന്നു. മരംമുറി അഴിമതി അടക്കമുള്ള വിഷയങ്ങളില്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്. കൊവിഡ് കണക്കുകള്‍ വിശദീകരിക്കാനുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൊലവിളി നടത്തുന്ന സംസ്ഥാന മുഖ്യമന്ത്രിയും, പരോക്ഷമായി അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവുമാണ് കേരളത്തിലുള്ളത്. ഇതാണോ വേണ്ടതെന്ന് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കണം.
ഉത്തരകേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ആ കലാലയത്തിനെ കേവലം ഗുണ്ടാ വിളയാട്ടങ്ങളുടെ കേന്ദ്രം എന്ന തരത്തില്‍ ചിത്രീകരിച്ച് ചരിത്രത്തെ വക്രീകരിക്കരുത് എന്നാണ് പൂര്‍വവിദ്യാര്‍ഥിയെന്ന നിലയില്‍ എനിക്ക് പിണറായി വിജയനോടും കെ.സുധാകരനോടും അഭ്യര്‍ഥിക്കാനുള്ളത്’. വി മുരളീധരന്‍ പറഞ്ഞു.
Story Highlights: v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here