ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. രണ്ടാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ്മ (34), ശുഭ്മൻ ഗിൽ (28) എന്നിവരെയാണ് ഇന്ത്യക്ക് നഷ്ടമായത്. ചേതേശ്വർ പൂജാര (0), വിരാട് കോലി (6) എന്നിവരാണ് ക്രീസിൽ.
മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ നാല് ഫ്രണ്ട് ലൈൻ പേസർമാരെയുമായി ഇറങ്ങിയ ന്യൂസീലൻഡിൻ്റെ ഗെയിം പ്ലാൻ വ്യക്തമായിരുന്നു. ഗ്രീനിഷ് വിക്കറ്റിൻ്റെ പിന്തുണയോടെ ഇന്ത്യൻ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കുക. എന്നാൽ, ഇന്ത്യൻ ഓപ്പണർമാർ കിവീസിൻ്റെ ഈ ഗെയിം പ്ലാൻ പൊളിച്ചു. ഒരേസമയം, പ്രതിരോധിച്ചും ആക്രമിച്ചും ഇന്ത്യൻ ഓപ്പണർമാർ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. നല്ല പന്തുകളെ ബഹുമാനിച്ച അവർ മോശം പന്തുകൾ അതിർത്തി കടത്തി.ആദ്യ വിക്കറ്റിൽ 62 റൺസാണ് രോഹിത്-ഗിൽ സഖ്യം സ്കോർ ചെയ്തത്.
ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ കെയിൽ ജമീസൺ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത ജമീസണിൻ്റെ പന്ത് പാതിമനസ്സോടെ പ്രതിരോധിച്ച രോഹിതിനു പിഴച്ചു. പന്ത് എഡ്ജ്ഡ് ആയി സ്ലിപ്പിലേക്ക്. മൂന്നാം സ്ലിപ്പിൽ സൗത്തിയുടെ തകർപ്പൻ ക്യാച്ച്. ഒരു റൺസ് കൂടി കൂട്ടിച്ചേർത്തപ്പോഴേക്കും ഗില്ലും മടങ്ങി. തൻ്റെ ആദ്യ ഓവറിൽ നീൽ വാഗ്നറാണ് യുവതാരത്തെ പുറത്താക്കിയത്. വാഗ്നറുടെ പന്തിൽ വിക്കറ്റ് കീപ്പർ ബിജെ വാറ്റ്ലിങ് പിടിച്ച് ഗിൽ പുറത്താവുകയായിരുന്നു.
Story Highlights: wtc final india lost 2 wickets