വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍
കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അല്‍പ സമയം മുന്‍പാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് ഭര്‍ത്താവ് കിരണ്‍ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. മരിക്കുന്നതിന് തലേന്ന് വിസ്മയയെ മര്‍ദിച്ചിട്ടില്ലെന്നും വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണ്‍ മൊഴി നല്‍കി. തിങ്കളാഴ്ച വൈകി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു. ഇതിന് താന്‍ സമ്മതിച്ചില്ല. പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാന്‍ പറ്റൂ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നുവെന്നും ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി. കിരണിനെതിരെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. കോടതിയില്‍ ഹാജരാക്കിയ ശേഷം കിരണിനെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തി. വിസ്മമയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു. മൊഴിയെടുക്കാനെത്തിയ വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാലിനോടും വിസ്മയയുടെ മാതാപിതാക്കളും സഹോദരനും ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
Story Highlights: vismaya death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here