ആയുർവേദ ഡോക്ടർമാർക്ക് അലോപ്പതി മരുന്ന് കുറിക്കാമെന്ന പ്രഖ്യാപനവുമായി ഉത്തരാഖണ്ഡ്

അടിയന്തര സാഹചര്യങ്ങളിൽ ആയുർവേദ ഡോക്ടർമാർക്കും അലോപ്പതി മരുന്നുകൾ കുറിച്ച് നൽകാനുള്ള അനുമതി നൽകി ഉത്തരാഖണ്ഡ് സർക്കാർ. ആയുർവേദിക് സർവകലാശാലയിൽ നടന്ന അന്താരാഷ്ട്ര യോഗാദിന പരിപാടിക്കിടെയാണ് സംസ്ഥാന ആയുഷ് മന്ത്രി ഹരക് സിംഗ് റാവത്ത് ഇക്കാര്യം പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് എണ്ണൂറിലധികം ആയൂർവേദ ഡോക്ടർമാരുണ്ട്. നിരവധി ആയുർവേദ ഡിസ്പെൻസറികളുമുണ്ട്. ഇതിൽ 90 ശതമാനവും മലമ്പ്രദേശങ്ങളിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ വിദൂരപ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ഈ തീരുമാനം ഏറെ സഹായകരമായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഈ മേഖലകളിലുള്ളവര്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ അലോപ്പതി ചികിത്സ ഉറപ്പാക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. മിക്‌സോപ്പതിയാണ് മന്ത്രി മുന്നോട്ടുവെയ്ക്കുന്നതെന്നും അത് രോഗികളെ ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളൂവെന്നും ഐഎംഎ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here