ജമ്മു കശ്മീരിൽ നിന്ന് വിഭജിക്കപ്പെട്ടതിനാൽ പഴയ ചിഹ്നങ്ങൾ ഉപയോഗിക്കാനാകില്ല; പുതിയ സംസ്ഥാന പക്ഷിയെയും മൃഗത്തെയും തേടി ലഡാക്ക്

ജമ്മു കശ്മീരിൽ നിന്ന് വിഭജിക്കപ്പെട്ട് കേന്ദ്ര ഭാരണ പ്രദേശമായി മാറിയ ലഡാക്ക് പുതിയ സംസ്ഥാന പക്ഷിയെയും മൃഗത്തെയും തേടുന്നു. ലഡാക്ക് ജമ്മു കശ്‍മീരിന്റെ ഭാഗമായിരുന്ന സമയം ഹംഗുല്‍ ആയിരുന്നു ജമ്മുകശ്മീരിന്റെ സംസ്ഥാന മൃഗം. കറുത്ത കഴുത്തുളള കൊക്കായിരുന്നു സംസ്ഥാന പക്ഷി.
2019 ആഗസ്റ്റിലാണ് പ്രസിഡന്റ് റാം നാഥ് കോവിന്ദ് ജമ്മു കാശ്‌മീർ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്ര ഭാരം പ്രദേശങ്ങളാക്കാൻ അനുമതി നൽകിയത്. 2019 ഒക്ടോബർ 31 നാണ് കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നത്. പുതിയ പ്രാദേശിക ഭരണകൂടമായി മാറിയതോടെ ആദ്യം അഭിമുഖീകരിച്ച നിരവധി ജോലികളിൽ ഒന്ന് പുതിയ സംസ്ഥാന പക്ഷിയെയും സംസ്ഥാന മൃഗത്തെയും കണ്ടെത്തി പ്രഖ്യാപിക്കുക എന്നതായിരുന്നു.
രാജ്യത്തിൻറെ എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സംസ്ഥാന മൃഗം, സംസ്ഥാന പുഷ്പം, സംസ്ഥാന പക്ഷി തുടങ്ങിയ ചിഹ്നങ്ങളുണ്ട്. ആ പ്രദേശവുമായി ബന്ധപ്പെട്ട സസ്യ – ജന്തുജാലങ്ങളില്‍ നിന്നാണ് ഇവയെ തിരഞ്ഞെടുക്കുന്നത്. സംസ്ഥാന – കേന്ദ്ര ഭാരണ പ്രദേശത്തെ പ്രത്യേക സസ്യ ജന്തുജാലങ്ങളിൽ നിന്നാണ് ഇവയെ തെരഞ്ഞെടുക്കുക. അവ ആ പ്രദേശത്തെ സംസ്കാരത്തെയോ പ്രകൃതി അത്ഭുതങ്ങളെയോ പ്രതിനിധീകരിക്കുന്നതാകാം.
കിഴക്കൻ ലഡാക്കിൽ മാത്രം കാണപ്പെട്ട് വരുന്ന പക്ഷിയാണ് കറുത്ത കഴുത്തുള്ള കൊക്ക്. കശ്മീര്‍ താഴ്‌വരയിലാണ് മാനിന്റെ വര്‍ഗത്തില്‍ പെടുന്ന ഹംഗുലിനെ സാധാരണയായി കണ്ടുവരുന്നത്. അതിനാൽ കറുത്ത കഴുത്തുളള കൊക്കിനെ ജമ്മുവിന്റെ പക്ഷിയായും ഹംഗുലിനെ ലഡാക്കിന്റെ മൃഗമായും ഉപയോഗിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.
പ്രാദേശിക വൈല്‍ഡ് ലൈഫ് ബോര്‍ഡ് തങ്ങളുടെ നിര്‍ദേശങ്ങള്‍ ലഡാക്ക് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ വൈല്‍ഡ് ലൈഫ് സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒയായ വൈല്‍ഡ്‌ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ് ക്ലബ് ഓഫ് ലഡാക്കിലെ അംഗങ്ങളുമായി ലെഫ്.ഗവര്‍ണര്‍ ആര്‍.കെ.മാഥുര്‍ 2020 ഡിസംബറില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കറുത്ത കഴുത്തുളള കൊക്ക് കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയായതിനാൽ ഇതിനെ തന്നെ ലഡാക്കിന്റെ സംസ്ഥാന പക്ഷിയാക്കാമെന്ന നിഗമനത്തിലാണ് അധികൃതർ. സംസ്ഥാന മൃഗമായി ഹിമപ്പുലിയെയാണ് വൈല്‍ഡ്‌ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ് ക്ലബ് ഓഫ് ലഡാക്കിലെ അംഗങ്ങൾ തങ്ങളുടെ നിര്‍ദേശമായി മുന്നോട്ടുവെച്ചിരിക്കുന്നത്. ഹിമപ്പുലിയുടെ പ്രധാന വാസ സ്ഥലമാണ് ജമ്മു കശ്മീർ. ലോകത്തെ ഹിമപ്പുലികളുടെ തലസ്ഥാനമെന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here