മൈക്രോസോഫ്റ്റിലെ ഗുരുതര തകരാർ പരിഹരിച്ചു; ഇന്ത്യൻ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനം

മൈക്രോസോഫ്റ്റിലെ ഗുരുതര സുരക്ഷാ വീഴ്ച പരിഹരിച്ച ഇന്ത്യൻ വനിതാ ഹാക്കറിന് 22 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. ഡൽഹി സ്വദേശിയായ അദിതി സിംഗാണ് മൈക്രോസോഫ്റ്റിൽ നിന്നും അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന് ബഗിനെയാണ് അദിതി കണ്ടെത്തി പരിഹരിച്ചത്.
കരുത്തുറ്റ സിസ്റ്റങ്ങളിൽ ബഗ് ട്രാക്കിംഗിൽ അദിതി ഇത്തരമൊരു വഴിത്തിരിവ് സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. രണ്ട് മാസം മുമ്പ്, ഫേസ്ബുക്കിൽ താരതമ്യപ്പെടുത്താവുന്ന ആർ.സി.ഇ. ബഗ് കണ്ടെത്തിയ 5.5 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരുന്നു.
ഇരുപതുകാരിയായ അദിതി സ്വന്തമായാണ് എത്തിക്കൽ ഹാക്കിങ് വിദ്യ പരിശീലിച്ചത്. സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ് ആകണമെന്നല്ല തന്റെ ആഗ്രഹമെന്ന് അദിതി പറഞ്ഞു. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ പരിശീലനത്തിനായി കോട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ പഠനമാണ് അദിതിയുടെ ജീവിതം മാറ്റിമറിച്ചത്. കമ്പ്യൂട്ടർ സയൻസുമായി ബന്ധപ്പെട്ട് മുൻ പ്രാവീണ്യം തനിക്കില്ലെന്നും അദിതി വ്യകത്മാക്കി. ഒരു വർഷം മുമ്പാണ് അദിതി ബഗ് ബൌണ്ടി ഹണ്ടിംഗ് ആരംഭിച്ചത്. ഇതോടെയാണ് മെഡിക്കൽ പഠനത്തിൽ നിന്ന് അദിതി വഴി മാറിയത്.
യൂട്യൂബിലൂടെയാണ് അദിതി ജാവ സ്ക്രിപ്റ്റും മറ്റ് പ്രോഗ്രാമിംഗ് ഭാഷകളും പരിശീലിച്ചത്. അദിതി ആദ്യം കണ്ടെത്തിയത് മാപ് മൈ ഇന്ത്യ എന്ന സ്ഥാപനത്തിലെ സുരക്ഷാ വീഴ്ചയാണ്. ഇത് സ്ഥാപനത്തിന്റെ ശ്രദ്ധയിൽപെടുത്തിയ അദിതിയെ ബിരുദം ഇല്ലാതിരുന്നിട്ട് പോലും മാപ് മൈ ഇന്ത്യ ജോലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ബഗ് ഹണ്ടിംഗിലെ താല്പര്യമാണ് അദിതിയെ എത്തിക്കല്‍ ഹാക്കിംഗില്‍ വേറിട്ട് നിര്‍ത്തുന്നത്. മകളുടെ പ്രയത്നത്തിന് വന്‍തുക സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദിതിയുടെ കുടുംബം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here