ആലുവയിൽ ഗർഭിണിയേയും പിതാവിനേയും മർദിച്ച കേസ്; പ്രതികൾ ഒളിവിൽ
ആലുവ ആലങ്ങാട് ഗർഭിണിയേയും പിതാവിനേയും മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ പോയെന്ന് പൊലീസ്. കേസിലെ പ്രതികളായ ഭർത്താവ് ജൗഹർ, മാതാവ് സുബൈദ, രണ്ടു സഹോദരിമാർ, ഭർതൃപിതാവ് എന്നിവരാണ് ഒളിവിൽ പോയത്.
ഗാർഹിക പീഡനം, ക്രൂരമായ മർദനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രതികൾ ഒളിവിൽ പേയത്. പ്രതികളെ ഉടൻ പിടികൂടുമെന്നും, ടവർ ലൊക്കേഷൻ അടക്കം പരിശോധിക്കുകയാണെന്നും ആലങ്ങാട് സി.ഐ മൃദുൽ കുമാർ പറഞ്ഞു. അതിനിടെ പ്രതികളെ പിടികൂടാൻ പൊലീസ് ശ്രമിച്ചില്ലെന്നും, പ്രതികൾക്ക് അനുകൂലമായ നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി ആലുവ എംഎൽഎ അൻവർ സാദത്ത് രംഗത്തെത്തി.
കഴിഞ്ഞ ദിവസമാണ് ആലുവ ആലങ്ങാട്ട് ഗർഭിണിക്കും പിതാവിനും മർദനമേറ്റത്. ആലുവ തുരുത്ത് സ്വദേശി സലീം, മകൾ നൗലത്ത് എന്നിവർക്കാണ് മർദനമേറ്റത്. സ്ത്രീധനത്തിന്റെ പേരിലായിരുന്നു ക്രൂരമായ മർദനം. നാല് മാസം ഗർഭിണിയായ നൗലത്തിനെ ജൗഹർ അടിവയറ്റിൽ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. നൗലത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വനിതാ കമ്മിഷനും വിഷയത്തിൽ ഇടപെട്ടിരുന്നു.
Story Highlights: aluva, pregnant woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here