വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ കയറ്റുമതി കൊഴുക്കുന്നു; പ്രതിദിനം കയറ്റി അയക്കുന്നത് 148 സീബ്രാ ലോച്ചുകളെ
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ശുദ്ധ ജല അലങ്കാര മത്സ്യമാണ് സീബ്രാ ലോച്ചുകൾ. ഇതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ 400 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അത് കൊണ്ട് തന്നെ അനിയന്ത്രിത ശേഖരണം ഈ മത്സ്യങ്ങളെ വംശനാശ ഭീഷണിയിൽ എത്തിച്ചിരിക്കുന്നു.
അക്വേറിയം മത്സ്യങ്ങളുടെ കയറ്റുമതി ഇറക്കുമതി കണക്കുകൾ പ്രകാരം 2012 ഏപ്രിൽ മുതൽ 2017 മാർച്ച് വരെ 2.65 ലക്ഷം സീബ്രാ ലോച്ചുകളെ അഞ്ച് ഇന്ത്യാന നഗരങ്ങളിൽ നിന്നായി കയറ്റി അയച്ചിട്ടുണ്ട്. 16 വിദേശ രാജ്യങ്ങളിലേക്കാണ് ഇവയെ കയറ്റി അയച്ചത്. പ്രതിദിനം 148 സീബ്രാ ലോച്ചുകളാണ് അന്താരാഷ്ട്ര അക്വേറിയങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് കയറ്റി അയക്കപ്പെടുന്നത്.
മഹാരഷ്ട്ര കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ആൻഡ് കോമേഴ്‌സ്, മുംബൈയുടെ ജീവശാസ്ത്ര വിഭാഗവും, ചെക്ക് യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസ്, പ്രാഗ് ചെക്ക് റിപ്പബ്ലിക്കും നടത്തിയ പഠനത്തിൽ വിമാനത്താവളത്തിലെ രേഖകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിനാൽ യാതാർത്ഥ കണക്ക് ഇതിലും കൂടുതലാണെന്നാണ് കരുതുന്നത്. കടൽ മാർഗം കയറ്റി അയക്കപ്പെട്ട മത്സ്യങ്ങളുടെ കണക്കുകൾ കൂടി എടുത്താൽ അത് ഇതിലും കൂടുതലായിരിക്കും.
കോയ്‌ന നദിയിൽ നിന്ന് പിടിക്കൂടി അയക്കുന്ന മത്സ്യങ്ങളിൽ 60 ശതമാനത്തെയും പിടികൂടിയത് പ്രജനന കാലത്താണ്. മത്സ്യ സമ്പത്ത് സംരക്ഷണ നടപ്പിൽ വരുത്തുന്ന വീഴ്ചകളിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. പ്രജനന കാലത്ത് മത്സ്യങ്ങൾക്കൊപ്പം കുഞ്ഞുങ്ങളെയും പിടിക്കൂടുന്നത് മത്സ്യനകളുടെ നാശത്തിലേക്ക് വഴിയൊരുക്കുമെന്ന് ചെക്ക് യൂണിവേഴ്സിറ്റി ഓഫ് ലൈഫ് സയൻസിലെ ഗവേഷക വിദ്യാർത്ഥിയായ പ്രദീപ് കുമാർ പറഞ്ഞു.
ഇന്ത്യയിലെ വന്യജീവി നിയമങ്ങളിലെ സംരക്ഷണങ്ങൾ ലഭിക്കാത്ത ലോച്ചുകൾ അടക്കമുള്ള മറ്റ് ശുദ്ധ ജല അലങ്കാര മത്സ്യങ്ങൾ കയറ്റുമതി വർധനവ് മൂലം നാശത്തിന്റെ വക്കിലാണ്.
അലങ്കാര മത്സ്യങ്ങൾ എന്ന പൊതുവായ മേൽവിലാസത്തിൽ കയറ്റി അയക്കുന്നത്തിന് പകരം മത്സ്യങ്ങളുടെ തരാം തിരിച്ചുള്ള പട്ടിക, അവ ഏതൊക്കെ ആവാസവ്യവസ്ഥകളിൽ നിന്ന് എപ്പോഴൊക്കെ ശേഖരിച്ചതാണ് തുടങ്ങിയ വിവരങ്ങളോടൊപ്പം സമഗ്രമായി സൂക്ഷിക്കുകയാണ് ഇവയെ സംരക്ഷിക്കാനുള്ള പരിഹാര മാർഗമായി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ഇതിലൂടെ തനതായ ആവാസവ്യവസ്ഥയിൽ മാത്രം കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന സീബ്രാ ലോച്ചുകൾ പോലെയുള്ള ശുദ്ധ ജല അലങ്കാര മത്സ്യങ്ങളുടെ ചൂഷണം ഒരു പരിധി വരെ തടയാനാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here