ബേപ്പൂർ സുൽത്താൻറെ ഓർമകളിൽ മമ്മൂട്ടി
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. ‘നമ്മുടെ ബേപ്പൂർ’ എന്ന ഓൺലൈൻ അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് മമ്മൂട്ടി രംഗത്തെത്തിയത്.
”മരണ ശേഷവും എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനെന്ന് ബഷീറിനെ വിശേഷിപ്പിക്കാറുണ്ട്. മൺമറഞ്ഞ് 27 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്ന് ഏറ്റവുംകൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരൻ ബഷീർ തന്നെയാണ്. വൈക്കം എന്റെകൂടെ നാടാണ്. ഞാനും വൈക്കം മുഹമ്മദ് ബഷീറും അലാതെ പ്രഗത്ഭരായ ഒട്ടേറെ വൈക്കംകാർ വേറെയുമുണ്ട്. ഞാൻ വൈക്കം മുഹമ്മദ്‌കുട്ടിയാണ്. ഒരുപക്ഷെ ഞാൻ എഴുത്തുകാരനായിരുന്നെങ്കിൽ വൈക്കം മുഹമ്മദ്‌കുട്ടി ആയിരുന്നിരിക്കാം. എന്നാൽ സാഹിത്യ ലോകത്തിന്റെ സൗഭാഗ്യങ്ങൾകൊണ്ട് ഞാൻ അങ്ങനെയായില്ല. പക്ഷെ ഞാൻ ഇപ്പോഴും എന്നും ഒരു വായനക്കാരനാണ്. ചെറുപ്പകാലത്ത് ഒരുപാട് കേട്ട ബഷീർ കഥകളുണ്ട്. പിന്നീട് ഞാൻ അതൊക്കെ വായിക്കുകയുമുണ്ടായി. ഭാഗ്യത്തിന് അദ്ദേഹത്തിന്റെ രണ്ടുകഥാപാത്രങ്ങൾ ആയി അഭിനയിക്കുകയുമുണ്ടായി. വേണ്ടിവന്നാൽ മൂന്ന് കഥാപാത്രങ്ങൾ എന്ന് പറയാം. ബാല്യകാലസഹിയിൽ മജീദായും മജീദിന്റെ ബാപ്പായെയും ഞാൻ അഭിനയിച്ചു. അതിനുമുൻപ് മതിലുകളിലൂടെ ബഷീറിനെത്തന്നെ അവതരിപ്പിച്ചു. ഒരുപക്ഷെ മതിലുകൾ എന്ന സങ്കൽപ്പംതന്നെ, അതിനുപിന്നിലുള്ള വലിയ സിദ്ധാന്തം തന്നെ നമുക്ക് അത്ഭുതകരമായി തോന്നും. മതിലുകൾ ഇങ്ങനെ നീണ്ട് നീണ്ട് കിടക്കുകയാണെന്ന് ബഷീർ പറയും. എല്ലാത്തിനെയും തമ്മിൽ വേർതിരിക്കുന്ന വളരെയധികം മതിലുകൾ ഉള്ളൊരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. തീർച്ചയായും ഇതിന്റെ പ്രസക്തി നമുക്ക് ബോധ്യപ്പെടും. കാലങ്ങളെ അതിജീവിക്കുന്ന ബഷീറിന്റെ കൃതികളും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും നമ്മൾ വീണ്ടും വീണ്ടും ഓർമ്മിച്ചുകൊണ്ടിരിക്കുകയാണ്” – മമ്മൂട്ടി പറഞ്ഞു.
മതിലുകൾ എന്ന ബഷീറിന്റെ കൃതിയുടെ അവസാന ഭാഗം വായിച്ചു കൊണ്ടാണ് മമ്മൂട്ടി ബഷീർ അനുസ്മരണം ഓൺലൈനായി നിർവഹിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here