സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബിജെ പി നേതാക്കളുടെ പേര് പറയാൻ നിർബന്ധിച്ചത് രാഷ്ട്രീയ പകപോക്കൽ; കെ സുരേന്ദ്രൻ

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബിജെ പി നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതി രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്നും സംസ്ഥാന ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത കാര്യമാണിത്. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ള ബിജെപി നേതാക്കളുടെയും ചില കോൺഗ്രസ് നേതാക്കളുടെയും പേര് പറയാനാണ് നിർബന്ധിച്ചുകൊണ്ട് ജയിൽ അധികൃതർ സ്വർണക്കടത്ത് കേസിൽ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനം ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ തയ്യാറാകണമെന്നും, ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാലേ കുറയ്ക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. താൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറുന്നുവെന്ന വാർത്ത സൃഷ്ടിക്കുന്നവർ മനപ്പായസം ഉണ്ടിരുന്നാൽ മതിയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
സരിതിനെയും സ്വർണക്കടത്ത് കേസ് പ്രതികളെയും ജയിലിൽ പീഡിപ്പിക്കുകയാണ്. കേസ് അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ സർക്കാർ നിയമിച്ചത്. പ്രതികാര രാഷ്ട്രീയത്തിന്റെ എല്ലാ സീമകളും കൊടകര കേസിലും സുന്ദര കേസിലും ബത്തേരി കേസിലും പൊലീസ് ഇപ്പോൾ ലംഘിക്കുകയാണ്. അന്വേഷണ സംഘം രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here