അസമിലെ ഏറ്റുമുട്ടലുകൾ; അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

അസമിലെ പൊലീസ് ഏറ്റുമുട്ടലുകളിൽ സർക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ അസമിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ 12 പേരാണ് ഏറ്റുമുട്ടലുകളിൽ മരിച്ചത്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് കമ്മീഷൻ ആവശ്യപ്പെടുന്നത്.
വെടിവെയ്പ് നടക്കുമ്പോൾ പ്രതികൾ നിരായുധരാണെന്നും, കൈയിൽ വിലങ്ങണിഞ്ഞിരുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നതായി എഎച്ച്ആർസി അംഗം നബ കമാൽ ബോറ പറയുന്നു. പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ വെടിവെച്ചു കൊല്ലുന്ന പ്രവണത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ആഭ്യന്തര, രാഷ്ട്രീയ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് ഓഗസ്റ്റ് 17 നകം സമർപ്പിക്കാൻ കമ്മീഷൻ പ്രിൻസിപ്പൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here