സമയം കളയുന്ന പരിപാടി; സെല്‍ഫി എടുക്കുന്നതിന് നൂറ് രൂപ നല്‍കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി

സെല്‍ഫി എടുക്കുന്നതിന് നൂറ് രൂപ നല്‍കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് മന്ത്രി ഉഷ താക്കൂര്‍.തനിക്കൊപ്പം സെല്‍ഫി എടുക്കുന്നവരില്‍ നിന്ന് 100 രൂപ ഈടാക്കുമെന്നും.ഇത്തരത്തില്‍ ലഭിക്കുന്ന പണം ബിജെപിയുടെ പാര്‍ട്ട് ഫണ്ടിലേക്ക് നല്‍കുമെന്നും ഉഷ താക്കൂര്‍ വിശദമാക്കി. സമയം കളയുന്ന പരിപാടിയാണ് സെല്‍ഫി എടുക്കലെന്നും ഇതുമൂലം നേരത്തെ തീരുമാനിച്ച കാര്യപരിപാടികളില്‍ കാലതാമസം വരുന്നത് മൂലവുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് ഉഷ താക്കൂര്‍ വിശദമാക്കുന്നത്.
മധ്യപ്രദേശിലെ ടൂറിസം സാംസ്കാരിക വികസന മന്ത്രിയാണ് ഉഷ താക്കൂര്‍. സെല്‍ഫി എടുക്കുന്നതിന് കുറേ സമയം നഷ്ടമാകുന്നുവെന്നും നിശ്ചയിച്ച പരിപാടികളില്‍ മണിക്കൂറുകളുടെ കാലതാമസം വരുന്നുവെന്നുമാണ് ഉഷ താക്കൂര്‍ പറയുന്നത്. ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ഖാണ്ഡ്വയില്‍ ഞായറാഴ്ച നടന്ന പരിപാടിക്കിടെ സെല്‍ഫി എടുക്കാനുള്ള അണികളുടെ ശ്രമം നിശ്ചയിച്ച പരിപാടികളില്‍ കാലതാമസം വരുത്തിയിരുന്നു.
തന്നെ സ്വീകരിക്കാനായി പൂച്ചെണ്ടുകളുടെ ആവശ്യമില്ലെന്നും പകരം പുസ്തകങ്ങള്‍ നല്‍കിയാല്‍ മതിയാകുമെന്നും ഉഷ താക്കൂര്‍ വിശദമാക്കി. പൂക്കളില്‍ ലക്ഷ്മി ദേവി വസിക്കുന്നതിനാല്‍ ഭഗവാന്‍ വിഷ്ണുവിന് മാത്രമാണ് പൂക്കള്‍ നല്‍കേണ്ടതെന്നുമാണ് ഇതിന് കാരണമായി ഉഷ താക്കൂര്‍ ചൂണ്ടിക്കാണിക്കുന്നത്. സാധിക്കുന്ന എല്ലാവരും 250 രൂപ വീതം പിഎം കെയറിലേക്ക് വാക്സിന്‍ സ്വീകരിച്ച ശേഷം നല്‍കണമെന്നും ഉഷ താക്കൂര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here