അവയവദാനം: പുതിയ നടപടി കാലതാമസം ഒഴിവാക്കാൻ

കൊവിഡ് സാഹചര്യത്തിൽ അവയവദാനത്തിൽ കാലതാമസം ഒഴിവാക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അവയവ ദാനത്തിനുള്ള അംഗീകാരം നൽകുന്ന ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവിട്ടു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അതത് മെഡിക്കൽ കോളേജുകളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരെ ആരോഗ്യ വകുപ്പ്‍ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നോമിനിയായി നിയമിച്ചാണ് ഉത്തരവിട്ടത്. ഇതിലൂടെ അവയവ ദാനം അംഗീകാരം നൽകുന്നതിനുള്ള ജില്ലാതല ഓതറൈസേഷൻ കമ്മിറ്റി വേഗത്തിൽ കൂടി തീരുമാനമെടുക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റി യോഗം ചേരുന്നത് അതത് മെഡിക്കൽ കോളേജുകളിലാണ്. വിദഗ്ധ അംഗങ്ങൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റിയാണിത്. ഈ കമ്മിറ്റിയിൽ സെക്രട്ടറിയേറ്റിൽ നിന്നും ആരോഗ്യ വകുപ്പിന്റെ ഉയർന്ന ഉദ്യോഗസ്ഥൻ സർക്കാർ പ്രതിനിധിയായി പങ്കെടുക്കാറുണ്ട്. ഏത് ജില്ലയിലായാലും തിരുവനതപുരത്ത് നിന്ന് ഈ ഉദ്യോഗസ്ഥൻ അവിടെയെത്തിയാണ് തീരുമാനം എടുക്കുന്നത്.
എന്നാൽ കോവിഡ് സാഹചര്യത്തിൽ ദീർഘദൂരം യാത്രചെയ്ത് കമ്മറ്റിയിൽ എത്താൻ പലപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: organ donation to avoid delays in process
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here