‘എട്ട് ദിവസത്തെ അനുഭവം എട്ട് വര്‍ഷത്തേത് പോലെ’ ആശുപത്രിയില്‍ സംഭവിച്ചതിനെ കുറിച്ച് അനന്യയുടെ അച്ഛന്‍

ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് അലക്‌സാണ്ടര്‍. മകളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു. അനന്യ തന്റെ ചികിത്സാ പിഴവ് സംബന്ധിച്ച് പല തവണ അധികൃതരോട് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. ആശുപത്രിക്കെതിരെ ഗുരുതര ആരോപണമാണ് പിതാവ് ഉന്നയിച്ചത്.
മുന്‍പ് രണ്ട് തവണ പരാതിയുമായി ആശുപത്രിയില്‍ എത്തിയെങ്കിലും പിആര്‍ഒ അനന്യയെ കയ്യേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായി. മരണത്തിന് മുന്‍പ് താനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അനന്യ ആരോഗ്യ പ്രശ്‌നങ്ങള്‍ പങ്കുവച്ചെങ്കിലും താന്‍ മുന്നോട്ട് ജീവിച്ചുകാണിക്കുമെന്നാണ് പറഞ്ഞിരുന്നത്. മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
ആദ്യ ഓപ്പറേഷന്റെ സമയത്ത് താന്‍ ഇവിടെ ഉണ്ടായിരുന്നില്ല. രണ്ടാം ഓപ്പറേഷന്റെ സമയത്താണ് തന്നെ വിളിച്ചുവരുത്തിയത്. എട്ട് ദിവസമാണ് താന്‍ ഇവിടെ നിന്നത്. എട്ട് ദിവസം അനുഭവിച്ചത് നോക്കിയാല്‍ എട്ട് വര്‍ഷത്തെ പോലെയാണ്. ആശുപത്രിയിലെ നഴ്‌സുമാര്‍ സമാധാനിപ്പിച്ചെങ്കിലും ഡോക്ടര്‍ അര്‍ജുന്‍ അശോകന്‍ വന്നിരുന്നില്ല. വന്നാല്‍ തന്നെ മൂന്ന് മിനുറ്റില്‍ അധികം നിന്നിരുന്നില്ല. ഓപ്പറേഷന്‍ കഴിഞ്ഞ് ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ട് ആശുപത്രിയിലെത്തിയപ്പോള്‍ പിആര്‍ഒയുടെ നേതൃത്വത്തില്‍ കൈയ്യേറ്റം ചെയ്തിരുന്നു. ഡോക്ടര്‍ എവിടെയെന്നു ചോദിച്ചതേയുള്ളൂ. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പിആര്‍ഒ വീട്ടില്‍ പോയതിനാല്‍ പിന്നീട് ഒന്നും ഉണ്ടായില്ല.
മലം മൂക്കില്‍ നിന്ന് ട്യൂബിലൂടെയാണ് എടുത്തിരുന്നത്. ഫീസായി വലിയ തുകയും ഈടാക്കി. ഒരു രൂപ കുറച്ചു തന്നില്ല. അഞ്ചര ലക്ഷം തുക ചെലവായിട്ടുണ്ടെന്ന് തനിക്കറിയാമെന്നും അനന്യയുടെ പിതാവ് പറഞ്ഞു.
ഇന്നലെയാണ് ട്രാന്‍സ് യുവതി അനന്യ കുമാരി അലക്‌സിനെ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
Story Highlights: ananya kumari alex, transgender
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here