ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിലിൽ 9 പേർ മരിച്ചു
ഹിമാചൽപ്രദേശിലെ കിന്നോറിൽ മണ്ണിടിച്ചിലിനെ തുടർന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സാഗ്ല താഴ്വരയിലാണ് സംഭവം. ഡൽഹിയിൽ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ടവരാണ് മരണപ്പെട്ടതെന്നാണ് വിവരം. മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. മലയിൽ നിന്ന് അടർന്ന് വീണ കൂറ്റൻ കല്ല് പതിച്ച് സാഗ്ല താഴ്വരയിലെ ബത്സേരി പാലം തകർന്നു.
Read Also: മഹാരാഷ്ട്രയിലെ റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ ഒന്‍പത് മരണം; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു
വിനോദ സഞ്ചാര കേന്ദ്രമായ ചിത്കുലിലേക്ക് പോകുകയായിരുന്നു സംഘം. സംഘത്തിൽ ഒമ്പത് പേരുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഷിംലയിൽ നിന്ന് 200 കിലോമീറ്റർ ദൂരെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്ക് മുമ്പ് കനത്ത മഴ ഉണ്ടായിരുന്നപ്പോളും ഈ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ടായിരുന്നു. അതിനെ തുടർന്ന് വിനോദ സഞ്ചാരികൾക്ക് ജാഗ്രത നിർദേശങ്ങളും നൽകിയിരുന്നു. ദുരന്ത നിവാരണ സേനയുടെ സംഘം പ്രദേശത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
മഴക്കാലമായതിനാൽ ഈ പ്രദേശത്തേക്ക് പോകരുതെന്ന് വിനോദ സഞ്ചാരികൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അപകട മുന്നറിയിപ്പ് അവഗണിച്ച് വിനോദ സഞ്ചാരികളിൽ ചിലർ മുന്നോട്ടുപോകുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
Story Highlights: Landslide in Himachal Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here