ഐഎൻഎൽ യോഗം; രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്; മന്ത്രിയെ പ്രതി ചേർത്തില്ല

ഇന്നലെ കൊച്ചിയിൽ ചേർന്ന ഐഎൻഎൽ യോഗത്തിനെതിരെ പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കൊവിഡ് പ്രോട്ടോകോൾ ലംഘനത്തിനും, പൊതു റോഡിൽ തമ്മിൽ തല്ലിയതിനുമാണ് കേസെടുത്തത്. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ച് യോഗം നടത്താൻ അനുമതി നൽകിയതിന് സാസ് ഹോട്ടലിനെതിരെയും കേസെടുത്തു. കേസിൽ മന്ത്രിയെ പൊലീസ് പ്രതിചേർത്തില്ല.
കൊച്ചിയിൽ ചേർന്ന ഐഎൻഎൽ യോഗത്തിനെത്തിരെ എറണാകുളം സെൻട്രൽ പൊലീസാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. പൊതു റോഡിൽ തമ്മിൽ തല്ലിയതിന് 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതിൽ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി പ്രസിഡന്റ് എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ മന്ത്രിയെ പൊലീസ് പ്രതി ചേർത്തിട്ടില്ല.
യോഗത്തിൽ പങ്കെടുക്കാനല്ല പകരം പ്രവർത്തകരെ കണ്ട് മടങ്ങാനായിരുന്നു മന്ത്രിയുടെ തീരുമാനമെന്നും, എന്നാൽ യോഗം അലങ്കോലപ്പെട്ടതോടെ മന്ത്രി കുടുങ്ങിപ്പോയി എന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. കേസിൽ പ്രതിയായവരെ പൊലീസ് ഉടൻ അറസ്റ്റ് ചെയ്യും.
Read Also : ഐഎന്‍എല്‍ പിളര്‍ന്നു
ഇന്നലെയാണ് കൊച്ചിയിൽ ചേർന്ന ഐഎൻഎൽ സംസ്ഥാന നേതൃയോഗം കയ്യാങ്കളിയിൽ കലാശിച്ചത്. മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുത്ത യോഗത്തിലാണ് സംഭവം. രണ്ട് വിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളലുമുണ്ടായി. യോഗം ചേർന്ന ഹോട്ടലിന് മുന്നിലും പ്രവർത്തകർ ഏറ്റുമുട്ടി.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുള്ള ഐഎൻഎൽ യോഗം നേരത്തേ തന്നെ വിവാദമായിരുന്നു. സെൻട്രൽ പൊലീസ് നൽകിയ നോട്ടിസ് അവഗണിച്ച് സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം. പാർട്ടിക്കുള്ളിലെ വിഭാഗീയത തുറന്നു കാട്ടുന്നതായിരുന്നു യോഗത്തിലെ സംഭവ വികാസങ്ങൾ. രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളോട് നിങ്ങൾ ഏത് പാർട്ടിക്കാരാണെന്നും പാർട്ടിയെ പൊളിക്കാൻ ശ്രമം നടത്തുകയാണോ എന്നും ചോദിച്ചതായി ഒരു വിഭാഗം നേതാക്കൾ ആരോപിച്ചു. ഇതേ തുടർന്ന് തർക്കവും വാക്കേറ്റവും ഉടലെടുത്തു. സംഘർഷം ഹോട്ടലിന് പുറത്തേക്ക് നീണ്ടതോടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. അസിസ്റ്റന്റ് കമ്മിഷണർ എത്തിയ ശേഷമാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പുറത്തിറങ്ങിയത്.
ഇതിന് പിന്നാലെ ഐഎൻഎൽ സംസ്ഥാന കമ്മിറ്റി പിളർന്നു. സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിൽ ആലുവയിൽ യോഗം ചേർന്നു. തോപ്പുംപടിയിൽ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബിന്റെ നേതൃത്വത്തിലും യോഗം ചേർന്നു. ആറ് പേരെ പുറത്താക്കണമെന്നാണ് അവേയബിൾ സെക്രട്ടേറിയേറ്റിന്റെ തീരുമാനം. സമാന്തര യോഗങ്ങളിൽ തീരുമാനമെടുത്തു. കാസിം ഇരിക്കൂറിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പി അബ്ദുൾ വഹാബിനെ മാറ്റാൻ ദേശീയ നേതൃത്വം തീരുമാനിച്ചു. ബി ഹംസ ഹാജിക്കാണ് വർക്കിംഗ് പ്രസിഡന്റിന്റെ ചുമതല.
Story Highlights: INL meeting Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here