ടോക്യോ ഒളിമ്പിക്സ്: ബോക്സിംഗ് സെമിഫൈനലിൽ ലോവ്‌ലിന പൊരുതിത്തോറ്റു

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗ് സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്‌ലിന ബോർഗൊഹൈൻ പൊരുതിത്തോറ്റു. തുർക്കിയുടെ ബുസാനസ് സുർമെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അർഹയായി. ലോകചാമ്പ്യനായ സുർമെനെല്ലി കൃത്യമായി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷൻ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്. (Olympics wrestling Lovlina Surmeneli)
ആദ്യ റൗണ്ടിലെ അവസാന 30 സെക്കൻഡുകളിലാണ് ലോവ്‌ലിനക്കെതിരെ ഒന്നാം സീഡ് താരം ആഥിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടാം റൗണ്ടിൽ ചില കരുത്തുറ്റ പഞ്ചുകളിലൂടെ ലോവ്‌ലിന തിരികെവരാൻ ശ്രമിച്ചെങ്കിലും സുർമെനെല്ലി അവസാന സെക്കൻഡുകളിൽ വീണ്ടും തുടരാക്രമണങ്ങളിലൂടെ റൗണ്ട് പിടിച്ചു. മൂന്നാം റൗണ്ടിലെ ഒരു പഞ്ചോടെ പകച്ചുപോയ ഇന്ത്യൻ താരത്തെ നിഷ്പ്രഭയാക്കിയ സുർമെനെല്ലി ആധികാരിക ജയത്തോടെ ഫൈനലിലേക്ക്.
Read Also: ടോക്യോ ഒളിമ്പിക്സ്: ഗുസ്തിയിൽ രവികുമാറും ദീപക് പുനിയയും സെമിയിൽ
പുരുഷ ഗുസ്തിയിൽ ഇന്ത്യൻ താരങ്ങൾ സെമിയിൽ കടന്നു. 57 കിലോഗ്രാമിൽ രവികുമാറും 86 കിലോഗ്രാമിൽ ദീപക് പുനിയയുമാണ് അവസാന നാലിലെത്തിയത്. ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കി രവികുമാർ മുന്നേറിയപ്പോൾ ചൈനയുടെ ലിൻ സുഷെൻ ആണ് ദീപകിനു മുന്നിൽ വീണത്. സെമിയിൽ രവി കസാക്കിസ്ഥാൻ്റെ നൂരിസ്ലാം സനയേവിനെയും ദീപക് അമേരിക്കൻ താരം ഡേവിഡ് മോറിസിനെയും നേരിടും.
അതേസമയം, വനിതാ ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം ഇറൈന 8-2 നാണ് ഇന്ത്യയെ തോൽപ്പിച്ചത്. വനിതകളുടെ ഫ്രീസ്റ്റൈൽ 57 കിലോഗ്രാം ഇനത്തിലായിരുന്നു മത്സരം.
പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമെ, ജർമനിയുടെ വെറ്ററും ഫിൻലൻഡിന്റെ ലസ്സിയും ഫൈനലിലേക്ക് യോഗ്യത നേടി. 85.64 മീറ്റർ മൂന്നാം ശ്രമത്തിലെറിഞ്ഞാണ് ലോക നമ്പർ വൺ താരമായ വെറ്റർ യോഗ്യത നേടിയത്. ലസ്സി ആദ്യ ശ്രമത്തിൽ 84.50 മീറ്ററാണ് താണ്ടിയത്.
Story Highlights: Olympics wrestling Lovlina lost Surmeneli
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here